Listen live radio
കെ റെയിൽ: പാർട്ടിക്കുള്ളിലും പുകച്ചിൽ, പദ്ധതിയോട് യോജിപ്പ് ഇല്ലെന്ന് പരസ്യമായി തുറന്നു പറഞ്ഞ് സിപിഎം പ്രാദേശിക നേതാവ്
ആലപ്പുഴ: കെ റെയിൽ സിൽവർ ലൈൻ പദ്ധതിയോട് യോജിപ്പ് ഇല്ലെന്ന് പരസ്യമായി തുറന്നു പറഞ്ഞ് സിപിഎം പ്രാദേശിക നേതാവ്. ആലപ്പുഴ വെണ്മണി പഞ്ചായത്തിൽ സിൽവർ ലൈൻ അനുകൂല പ്രചരണത്തിന് പാർട്ടി പ്രവർത്തകർ വീട് കയറുമ്പോൾ ജനങ്ങളുടെ പ്രതിഷേധം ഉയർന്നു. ഇതിനിടെയാണ് വെണ്മണി കിഴക്ക് ലോക്കൽ കമ്മിറ്റി അംഗം കെ.എസ്. ഗോപിനാഥിന്റെ തുറന്നുപറച്ചിൽ. കെ റെയിൽ ഇതുവഴി കടന്നുപോകുന്നതിനോട് യോജിപ്പില്ല. നിങ്ങളുടെ വീടും വസ്തുവും പോകുന്നതിനോടും യോജിപ്പില്ല എന്നും കെ.എസ്. ഗോപിനാഥ് ജനങ്ങളോട് പറഞ്ഞു. ഈ വീഡിയോ നവമാധ്യമങ്ങളിൽ വൈറലായിട്ടുമുണ്ട്.
അതിനിടെ, കെ റെയിൽ സമരം ശക്തമായതോടെ ക്ലിഫ് ഹൗസിൻറെ സുരക്ഷ കൂടുതൽ ശക്തമാക്കി. ക്ലിഫ് ഹൗസ് കോമ്പൗണ്ടിനറെ ചുറ്റുപാടുകൾ മുഴുവൻ പൊലീസ് പിക്കറ്റിംഗ് തുടങ്ങി. ക്ലിഫ് ഹൗസ് കോമ്പൗണ്ടിലെ മന്ത്രി മന്ദിരത്തിൽ കയറി യുവമോർച്ചാ പ്രവർത്തകർ കല്ലിട്ടതോടെയാണ് സുരക്ഷ കടുപ്പിച്ചത്. പൊലീസിൻറെ കണ്ണുവെട്ടിച്ച് യുവമോർച്ച പ്രവർത്തകർ ക്ലിഫ് കോമ്പൗണ്ടിൽ കടന്നത് വലിയ വീഴ്ചയായിരുന്നു . ക്ലിഫ് ഹൗസിലെ പ്രധാന കവാടത്തിൽ മാത്രമായിരുന്നു പൊലീസ് ശ്രദ്ധിച്ചിരുന്നത്.
എന്നാൽ ക്ലിഫ് കോമ്പൗണ്ടിന്റെ പിന്നിലൂടെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലൂടെയാണ് സമരക്കാർ പ്രവേശിച്ചത്. ഇതോടെ സുരക്ഷ ഓഡിറ്റ് നടത്തി. ഇതേ തുടർന്നാണ് ദേവസ്വം ബോർഡ് ജംഗ്ഷൻ, വൈഎംആർ റോഡ്, ബേസ് കോമ്പൗണ്ട്, ഇടറോഡുകൾ എന്നിവടങ്ങളിൽ പൊലീസ് പിക്കറ്റ് തുടങ്ങിയത്. ബൈക്കിലും ജീപ്പിലും 24 മണിക്കൂർ പട്രോളിംഗും തുടങ്ങി. ക്ലിഫ് ഹൗസിന്റെ പിൻഭാഗം പൂർണമായും മറച്ചു. എല്ലായിടത്തും സിസിടിവി ദൃശ്യങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.