Listen live radio

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തടയുന്നതിനുള്ള സാങ്കേതികവിദ്യകള്‍ റെഡി; നോര്‍വേ അംബാസഡറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

after post image
0

- Advertisement -

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ത്യയിലെ നോര്‍വേ അംബാസഡര്‍ ഹാന്‍സ് ജേക്കബ് ഫ്രെയ്ഡന്‍ലുന്‍ഡുമായി കൂടിക്കാഴ്ച നടത്തി. സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ചേമ്പറിലായിരുന്നു കൂടിക്കാഴ്ച.

കൃഷി, കാലാവസ്ഥാ വ്യതിയാനം, മത്സ്യബന്ധന മേഖല, ഊര്‍ജ്ജവും സുസ്ഥിര വികസനവും,  സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം, ദുരന്തനിവാരണം തുടങ്ങിയ വിഷയങ്ങളില്‍ നോര്‍വ്വെയുമായി സഹകരിക്കുന്നതിനെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തു. കേരളത്തിലേക്ക് നോര്‍വീജിയന്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തു.  കേരളവുമായി വിവിധ മേഖലകളില്‍ സഹകരണത്തിന് നല്ല  സാധ്യതയുണ്ടെന്നും അത്  ശക്തിപ്പെടുത്തുന്നതിനുള്ള ഇടപെടല്‍ നടത്താമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
നോര്‍വ്വെയുമായി ചേര്‍ന്ന് പിപിപി വഴി വെസ്റ്റ് കോസ്റ്റ് കനാലില്‍ ടൂറിസം പദ്ധതികള്‍ വിപുലീകരിക്കാനുള്ള സാധ്യതകളും ചര്‍ച്ചയില്‍ ഉയര്‍ന്നു. ഉരുള്‍പൊട്ടല്‍ , മണ്ണിടിച്ചില്‍ തുടങ്ങിയവ തടയുന്നതിനുള്ള സാങ്കേതിക വിദ്യകള്‍ നല്‍കാമെന്നും നോര്‍വേ അംബാസഡര്‍ അറിയിച്ചു.

നോര്‍വെ അംബാസഡര്‍ ഇന്നലെ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും പഴയ ഇന്‍ഡോ നോര്‍വീജിയന്‍ പദ്ധതിയുടെ ആസ്ഥാനത്ത് ഇന്ന് പ്രവര്‍ത്തിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സംഘടനയും സന്ദര്‍ശിച്ചു. നീണ്ടകര താലൂക്ക് ആശുപത്രിയായി ഇപ്പോള്‍  പ്രവര്‍ത്തിക്കുന്ന നോര്‍വീജിയന്‍കാര്‍ സ്ഥാപിച്ച ഫൗണ്ടേഷന്‍ ആശുപത്രിയും അമ്പാസിഡര്‍ സന്ദര്‍ശിച്ചു.ഇന്തോ നോര്‍വേ പദ്ധതിയുടെ ഭാഗമായി മുമ്പ്  നിര്‍മ്മിച്ച നീണ്ടകര ഫിഷിംഗ് ഹാര്‍ബറും സംഘം  സന്ദര്‍ശിച്ചു.  മത്സ്യത്തൊഴിലാളികളുമായും  ബോട്ടുടമകളുമായും ചര്‍ച്ച നടത്തി.
നോര്‍വീജിയന്‍ സമൂഹത്തോടുള്ള കേരളീയരുടെ സ്‌നേഹം ഈ സന്ദര്‍ശനങ്ങളിലൂടെ നേരിട്ട് ബോധ്യപ്പെട്ടതില്‍ അതീവ സന്തോഷമുണ്ടെന്ന്  അംബാസഡര്‍ മുഖ്യമന്ത്രിയെ അറിയിച്ചു.

നോര്‍വേ എംബസി ഉദ്യോഗസ്ഥരായ ക്രിസ്ത്യന്‍ വാല്‍ഡസ് കാര്‍ട്ടര്‍, ഒലെ ഹേനസ്, ആശിഷ് അഗര്‍വാള്‍, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് , മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ എം അബ്രഹാം, ഡല്‍ഹിയിലെ കേരളത്തിന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണി എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.