Listen live radio
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിൽ വിചാരണ കോടതി ഇന്ന് വിധി പറയും. കേസ് അട്ടിമറിക്കുന്നതിന് പ്രതിയുടെ ഭാഗത്തു നിന്നു നീക്കമുണ്ടായി എന്നാരോപിച്ചാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്. ജാമ്യ വ്യവസ്ഥകൾ തുടർച്ചയായി ലംഘിച്ചുവെന്നും പ്രോസിക്യൂഷൻ ഹർജിയിൽ ആരോപിക്കുന്നു.
കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. ആഴ്ചകൾ നീണ്ട വാദ പ്രതിവാദങ്ങൾക്കൊടുവിലാണ് ഹർജിയിൽ വിചാരണ കോടതി ഇന്ന് വിധി പറയുക.
അഭിഭാഷകരുടെ നിർദേശമനുസരിച്ച് ദിലീപ് പത്തിലേറെ സാക്ഷികളെ സ്വാധീനിച്ചെന്നും തെളിവുകൾ നശിപ്പിച്ചെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഇതുമായി ബന്ധപ്പെട്ട് സാക്ഷിമൊഴികളും, ഡിജിറ്റൽ രേഖകളും ഹാജരാക്കി. ദിലീപിന്റെ മൊബൈൽ ഫോണിലെ തെളിവുകൾ സൈബർ വിദഗ്ധനെ ഉപയോഗിച്ചു നശിപ്പിച്ചതും അന്വേഷണ സംഘം ചൂണ്ടിക്കാട്ടി.
എന്നാൽ പ്രോസിക്യൂഷൻ വിവാദങ്ങളിൽ കഴമ്പില്ലെന്നായിരുന്നു ദിലീപിന്റെ വാദം. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും, കേസിൽ പുകമറ സൃഷ്ടിക്കാനാണ് പ്രോസിക്യൂഷന്റെ ശ്രമമെന്നും ദിലീപ് ആരോപിച്ചു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ തിരക്കഥക്ക് അനുസരിച്ചാണ് പ്രോസിക്യൂഷന്റെ പുതിയ ഹർജി എന്നും ദിലീപ് വാദിച്ചു.