Listen live radio
കൽപ്പറ്റ: ജില്ലയിലെ വന്യമൃഗ ആക്രമണങ്ങൾ പ്രതിരോധിക്കുന്നതിനും ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുമായി മന്ത്രിതലസമിതി ജില്ലയിൽ എത്തിയപ്പോൾ സർവകക്ഷി യോഗവും ജനപ്രതിനിധികളുടെ യോഗവും ബഹിഷ്‌കരിച്ച യുഡിഎഫ് നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് ആരോപിച്ചു. വന്യമൃഗശല്യം പരിഹരിക്കണമെന്ന് യുഡിഎഫിന് ആഗ്രഹമില്ല. ജനങ്ങൾ എന്നും ദുരിതം അനുഭവിക്കണമെന്നതാണ് നിലപാട്.
ദീർഘകാലം രാജ്യം ഭരിച്ചപ്പോഴും വന്യമൃഗ പ്രതിരോധത്തിനായി നടപടി എടുത്തിട്ടില്ല. വന്യമൃഗ ആക്രമണം അതീവ രൂക്ഷമായിട്ടും പരിഹാരം കാണാൻ വയനാടിന്റെ എംപി രാഹുൽഗാന്ധി ഒന്നും ചെയ്‌തില്ല. ഒരുകേന്ദ്രപദ്ധതിപോലും കൊണ്ടുവന്നില്ല. പ്രശ്‌നം പരിഹരിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് വാഗ്‌ദാനം.
ഇപ്പോൾ സംസ്ഥാന സർക്കാർ ജനങ്ങളുടെ ജീവൽപ്രശ്‌നം പരിഹരിക്കാൻ നടപടികളുമായി മുന്നോട്ട് പോകുമ്പോൾ അത് തകർക്കാനും നടപ്പാക്കാതിരിക്കാനുമാണ് യുഡിഎഫ് ശ്രമം. ജനങ്ങളോട് പ്രതിബദ്ധതയില്ല.
തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെ യോഗത്തിൽ യുഡിഎഫ് എംഎൽഎമാർ ഉൾപ്പെടെ ആവശ്യപ്പെട്ടതനുസരിച്ചാണ് മന്ത്രിതല സമിതി ജില്ലയിലെത്തിയത്. അവർ വന്നപ്പോൾ ബഹിഷ്‌കരിച്ചത് പ്രശ്‌നം പരിഹരിക്കണമെന്ന് പറയുന്നതിൽ ആത്മാർത്ഥതയില്ലെന്ന് തെളിയിക്കുന്നതാണ്. യുഡിഎഫ് എംഎൽഎമാരും തദ്ദേശസ്ഥാപന അംഗങ്ങളും ജനങ്ങളെ വഞ്ചിച്ചു. ഉത്തരവാദിത്വപ്പെട്ട രാഷ്‌ട്രീയ പാർടികൾക്ക് ചേർന്ന നിലപാടല്ലിത്. ഇത് ജനങ്ങളുടെ മുമ്പിൽ തുറന്നുകാണിക്കുമെന്നും സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.