Listen live radio
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ അന്തിമ ചിത്രമായി. 194 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്ത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്നായിരുന്നു.
കോട്ടയം മണ്ഡലത്തിലാണ് ഏറ്റവുമധികം സ്ഥാനാർഥികളുള്ളത്(14). ഏറ്റവും കുറവ് സ്ഥാനാർഥികൾ ആലത്തൂരും(5). കോഴിക്കോട് 13 ഉം കൊല്ലത്തും കണ്ണൂരും 12 വീതം സ്ഥാനാർഥികളുമുണ്ട്. സംസ്ഥാനത്താകെയുള്ള 194 സ്ഥാനാർഥികളിൽ 25 പേർ സ്ത്രീകളാണ്. പുരുഷന്മാർ 169. ഏറ്റവുമധികം വനിത സ്ഥാനാർഥികളുള്ളത് വടകര മണ്ഡലത്തിലാണ്. 4 പേർ.
വടകരയിലാണ് ഏറ്റവും കുടുതല്‍ വനിതകള്‍ മത്സരിക്കുന്നത്. നാലുപേരാണ് സ്ഥാനാര്‍ഥികള്‍. മണ്ഡലത്തില്‍ 10 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ഷാഫി പറമ്പിലിനെതിരെ മത്സരിക്കാനെത്തിയ കോണ്‍ഗ്രസിന്റെ മുന്‍ ഭാരവാഹി അബ്ദുള്‍ റഹീം പത്രിക പിന്‍വലിച്ചു.
സിപിഎം സ്ഥാനാര്‍ഥി കെകെ. ശൈലജയ്ക്ക് ശൈലജ കെ, ശൈലജ കെ കെ, ശൈലജ പി എന്നിങ്ങനെ മൂന്ന് അപരകളാണുള്ളത്. ഷാഫി, ഷാഫി ടിപി എന്നിങ്ങനെ രണ്ട് അപരന്മാരാണ് ഷാഫി പറമ്പിലിനുള്ളത്. സിറ്റിങ് എംപി കെ. മുരളീധരന്റെ പേരുള്ള ഒരു സ്ഥാനാര്‍ഥിയും മത്സരരംഗത്തുണ്ട്.
സ്ഥാനാർഥികളുടെ എണ്ണം
തിരുവനന്തപുരം 12(പിൻവലിച്ചത് 1), ആറ്റിങ്ങൽ 7(0), കൊല്ലം 12(0), പത്തനംതിട്ട 8(0), മാവേലിക്കര 9(1), ആലപ്പുഴ 11(0), കോട്ടയം 14(0), ഇടുക്കി 7(1), എറണാകുളം 10(0), ചാലക്കുടി 11(1), തൃശൂർ 9(1), ആലത്തൂർ 5(0), പാലക്കാട് 10(1), പൊന്നാനി 8(0), മലപ്പുറം 8(2), വയനാട് 9(1), കോഴിക്കോട് 13(0), വടകര 10(1), കണ്ണൂർ 12(0), കാസർകോട് 9(0).