Listen live radio

കുഞ്ഞിന്റെ ആരോഗ്യം നമ്മുടെ സമ്പത്ത്: ആദ്യ 1000 ദിന പരിപാടി ഇനി എല്ലാ ജില്ലകളിലും: സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കുന്നു

after post image
0

- Advertisement -

 

 

തിരുവനന്തപുരം: 11 ഐ.സി.ഡി.എസ്. പ്രോജക്ടുകളിൽ സംസ്ഥാന വനിത ശിശുവികസന വകുപ്പ് പൈലറ്റടിസ്ഥാനത്തിൽ നടപ്പിലാക്കിയിരുന്ന ആദ്യ 1000 ദിന പരിപാടി എല്ലാ ജില്ലകളിലും വ്യാപിപ്പിച്ച് വിപുലീകരിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. പുതിയ 17 പ്രോജക്ടുകൾ ഉൾപ്പെടെ എല്ലാ ജില്ലകളിലുമായി ആകെ 28 പ്രോജക്ടുകളിലാണ് പരിപാടി വ്യാപിപ്പിക്കുന്നത്. ഗർഭാവസ്ഥയിലായിരിക്കുമ്പോൾ മുതൽ കുട്ടിയ്ക്ക് 2 വയസ് തികയുന്നതു വരെയുള്ള ആദ്യ 1000 ദിനങ്ങൾ അതീവ പ്രാധാന്യമുള്ളതാണ്. കുട്ടിയുടെ ശരിയായ വളർച്ചയ്ക്കും വികാസത്തിനും ആ ദിനങ്ങളിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നതിനും ഈ പദ്ധതി സഹായിക്കും. ഇതിനായി 2,18,40,000 രൂപയുടെ ഭരണാനുമതി നൽകിയിരുന്നതായും മന്ത്രി വ്യക്തമാക്കി.

ആദ്യ 1000 ദിന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 23-ാം തീയതി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ബോധവത്ക്കരണ ലഘുലേഖ പ്രകാശനം ചെയ്യും.

പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ പഞ്ചായത്ത് അടിസ്ഥാനത്തിൽ 3 മാസത്തിലൊരിക്കൽ ഗർഭിണികൾക്കായി മെഡിക്കൽ ക്യാമ്പ് നടത്തുകയും മെഡിക്കൽ ഓഫീസറുടെ ശുപാർശ പ്രകാരം തെരഞ്ഞെടുക്കുന്ന ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പ്രത്യേക തെറാപ്യുട്ടിക് ഫുഡ് അങ്കണവാടികൾ വഴി വിതരണം നടത്തുകയും ചെയ്യുന്നതാണ്.

നിലവിലെ കോവിഡ് വ്യാപന സാഹചര്യത്തിൽ മെഡിക്കൽ ക്യാമ്പ് നടത്താൻ കഴിയാത്ത സാഹചര്യത്തിൽ പ്രത്യേക മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. കൂടാതെ ഗുണഭോക്താക്കളായ ആളുകൾക്ക് 1000 സുവർണ ദിനങ്ങൾ സംബന്ധിച്ച വിവരങ്ങളടങ്ങിയ ബോധവത്ക്കരണ ലഘുലേഖകൾ വിതരണം ചെയ്യും. ഒരു സ്ത്രീ ഗർഭിണിയാകുന്ന നാൾ മുതൽ അങ്കണവാടി പ്രവർത്തകരും ഐ.സി.ഡി.എസ്. സൂപ്പർവൈസർ, സി.ഡി.പി.ഒ. തുടങ്ങിയ ഉദ്യോഗസ്ഥരും നിശ്ചിത ഇടവേളകളിൽ ഗുണഭോക്താക്കളുടെ ഭവന സന്ദർശനം നടത്തി ആവശ്യമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുന്നു.

കുഞ്ഞു ജനിച്ച് 2 വയസുവരെയുള്ള പ്രായത്തിനിടയിൽ കുഞ്ഞിന്റെ പ്രായത്തിനനുസരിച്ചുള്ള ഭാരം, ഉയരം എന്നിവ അങ്കണവാടി പ്രവർത്തകരും ഐ.സി.ഡി.എസ്. ഉദ്യോഗസ്ഥരും നിശ്ചിത ഇടവേളകളിൽ ഭവന സന്ദർശനം നടത്തി പരിശോധിക്കുകയും ആയതിൽ പ്രകടമായ വ്യത്യാസം കണ്ടെത്തിയാൽ ഈ വിവരം രക്ഷകർത്താക്കളെയും ഡോക്ടർമാരെയും അറിയിക്കുകയും തുടർ നടപടി സ്വീകരിക്കുകയും ചെയ്യുന്നു. പദ്ധതി നടപ്പിലാക്കുന്ന 28 പ്രോജക്ടുകളിലുള്ളവർക്കും വിദഗ്ധ പരിശീലനവും നൽകുന്നതാണ്.

 

Leave A Reply

Your email address will not be published.