Listen live radio
ആദിത്യ അഥവാ ആദിത്യ എൽ1. ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഇന്ത്യയുടെ സൗരദൗത്യത്തിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. 2022 അവസാനത്തിൽ ആദിത്യ വിക്ഷേപിക്കാനാണ് ഇസ്രോ ലക്ഷ്യമിടുന്നത്. 2020 ന്റെ തുടക്കത്തിൽ തീരുമാനിച്ചിരുന്ന ദൗത്യം കോവിഡിന്റെ പശ്ചാത്തലത്തിൽ മാറ്റിവയ്ക്കുകയായിരുന്നു. 400 കിലോ ഭാരമുള്ള ഉപഗ്രഹം വിസിബിൾ എമിഷൻ ലൈൻ കൊറോണഗ്രാഫ് (വിഇഎൽസി) എന്ന പേലോഡുമായാണ് ദൗത്യത്തിൽ പങ്കെടുക്കുക.
ഭൂമിക്കും സൂര്യനുമിടയിലുള്ള ലഗ്രാംജിയൻ പോയിന്റ് ഒന്നിൽ നിന്ന് സൂര്യനെക്കുറിച്ചുള്ള പഠനം നടത്താനാണു പദ്ധതി. സൂര്യനെ മുഴുവൻ സമയവും തടസ്സങ്ങളില്ലാതെ കാണാനാകുമെന്നതാണ് എൽ-1 പോയിന്റിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ ആദിത്യ -എൽ 1 എന്ന പേരിലാണ് ഇപ്പോൾ ഇന്ത്യയുടെ സൂര്യദൗത്യം അറിയപ്പെടുന്നത്.
ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയാണ് എൽ-1. വിശദമായ പഠനങ്ങൾക്കായി ആറ് പേലോഡുകളാണ് ദൗത്യത്തിലുണ്ടാവുക. ശ്രീഹരിക്കോട്ടയിൽ നിന്ന് പിഎസ്എൽവി-എക്‌സ്എൽ റോക്കറ്റാണ് ആദിത്യയെ സൂര്യനു സമീപമെത്തിക്കുക. സൂര്യന്റെ ബാഹ്യവലയങ്ങളെക്കുറിച്ചുള്ള (കൊറോണ) പഠനമാണ് ആദിത്യയുടെ മുഖ്യലക്ഷ്യം. സൂര്യന്റെ കേന്ദ്രബിന്ദുവായ ഫോട്ടോസ്ഫിയറിനേക്കാൾ കൂടുതലാണ് അവിടെ താപനില. എങ്ങനെ ഇത്രയും ഉയർന്ന താപനിലയിലെത്തിയെന്നത് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങളിലൊന്നാണ്.
ഇതിനു പുറമെ സൂര്യന്റെ ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ എന്നിവ സംബന്ധിച്ച നിരീക്ഷണങ്ങളും ആദിത്യയുടെ ലക്ഷ്യങ്ങളാണ്. സൂര്യനിൽ നിന്ന് ഉദ്ഭവിച്ച് എൽ-ഒന്നിൽ എത്തുന്ന കണങ്ങളെക്കുറിച്ചുള്ള പഠനം നടത്താനുള്ള ഉപകരണങ്ങളും ആദിത്യയിലുണ്ട്. എൽ ഒന്നിനു ചുറ്റുമുള്ള ശൂന്യഭ്രമണപഥത്തിലെ കാന്തികമേഖലയുടെ ശക്തി അറിയാനുള്ള മാഗ്‌നറ്റിക് മീറ്ററും പേ ലോഡുകളുടെ കൂട്ടത്തിലുണ്ടാകും.