Listen live radio
‘ബഹുമാനപ്പെട്ട ബിഷപ്പുമാരെ! മുസ്ലിങ്ങളെയും ഈഴവരെയും പോലെ നായന്മാരെയും സൂക്ഷിക്കുക’; പരിഹാസ ശരമെയ്ത് സക്കറിയ
ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് എന്നിങ്ങനെ വർഗീയ പരമാർശങ്ങളുമായി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടും ഫാ. റോയി കണ്ണൻചിറയും ക്രൈസ്തവ സഭയിലെ ഒരുവിഭാഗം പുരോഹിതന്മാരും ഒരുപിടി വിശ്വാസികളും രംഗത്തിറങ്ങിയതിനെ നർമമധുരമായി വിമർശിച്ച് എഴുത്തുകാരൻ സക്കറിയ. ഈ വിഷയത്തിൽ കൃത്യമായ പ്രതികരണങ്ങളുമായി സെപ്റ്റംബർ 12 മുതൽ സക്കറിയ സമൂഹ മാധ്യമത്തിലുണ്ട്. അതിലേറ്റവും പുതിയ വിമർശനത്തിലാണ് അദ്ദേഹം വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങളെ കൊണ്ടുവന്ന് പരിഹാസ ശരമെയ്യുന്നത്. മാത്രമല്ല, ഗൗരിയമ്മ ടിവി തോമസിനെ ചോർത്തിയത് ഈ ഗൂഢാലോചനയുടെ ഭാഗമായിരുന്നോയെന്ന് അന്വേഷിക്കണമെന്നും സക്കറിയ പരിഹസിച്ചു.
ലൗ ജിഹാദ്, നാർകോട്ടിക് ജിഹാദ് എന്നീ വിദ്വേഷ പരാമർശങ്ങളുമായി പാലാ ബിഷപ്പും അതിനു പിന്നാലെ ഈഴവർ ലൗജിഹാദ് നടത്തുന്നുവെന്ന വിദ്വേഷ ആരോപണവുമായി വൈദികനും രംഗത്ത് എത്തിയിരുന്നു. ദീപിക ബാലജനസഖ്യം ഡയറക്ടർ ഫാ. റോയി കണ്ണൻ ചിറയാണ് ഈഴവ സമുദായത്തിനെതിരെ പരാമർശം നടത്തിയത്.
ഈ രണ്ട് പരാമർശങ്ങളും ക്രൈസ്തവ സഭ ആദ്യമായി നടത്തുന്നതല്ല. ഇടുക്കി രൂപതാ മെത്രനായിരുന്ന ബിഷപ്പ് മാത്യു ആനക്കുഴിക്കാട്ടിൽ ഇതേ ആരോപണം ഏകദേശം ആറ് വർഷം മുമ്ബ് ഉന്നയിച്ചിരുന്നു. മുസ്ലിം, ഈഴവ സമുദായത്തിനെതിരെ ഒന്നിച്ചാണ് അന്ന് ആരോപണം ഉന്നയിച്ചത്. അന്ന് ഈഴവ സമുദായം അതിശക്തായി പ്രതികരിച്ചതോടെ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്യു അറയ്ക്കൽ, വെള്ളപ്പള്ളി നടേശന് കണിച്ചക്കുളങ്ങരയിൽ വന്നുകണ്ട് പ്രശ്‌നം പറഞ്ഞ് പരിഹരിക്കുകയായിരുന്നു.
അതേ ആരോപണം വീണ്ടും ഉന്നയിക്കപ്പെട്ടതോടെ കേരളത്തിലെ അന്തരീക്ഷം കലുഷിതമായി. നേരത്തെ തന്നെ പാലാ ബിഷപ്പ് ഉന്നയിച്ച വിദ്വേഷപ്രചാരണത്തിനെതിരെ സക്കറിയ രംഗത്ത് വന്നിരുന്നു. ‘പാലാ ബിഷപ്പും മുസ്ലിം നർക്കോട്ടിക്‌സും’ എന്ന തലക്കെട്ടിൽ എഴുതിയ ഫേസ് ബുക്ക് പോസ്റ്റിലാണ് സക്കറിയ ബിഷപ്പ് നടത്തിയ വർഗീയ പരാമർശത്തിനെതിരെ ആഞ്ഞടിച്ചത്.