Listen live radio
പുൽപ്പള്ളി: തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ. ബാങ്ക് നിയമനങ്ങളുമായി ബന്ധപ്പെട്ട് ആരിൽ നിന്നും പണം വാങ്ങിയിട്ടില്ല. പണം വാങ്ങിയെന്ന് പറയുന്നവർ അതിൻറെ തെളിവ് കൂടി പുറത്തുവിടാൻ തയ്യാറാകണം. സംശുദ്ധമായ പൊതുപ്രവർത്തനജീവിതമാണ് നാളിതുവരെയായി നടത്തിവന്നിട്ടുള്ളത്. അനവസരത്തിലുള്ള പി.വി. ബാലചന്ദ്രൻറെ പ്രസ്താവന എന്നെ മാത്രമല്ല, പാർട്ടിയെയും കളങ്കപ്പെടുത്തുന്നതാണ്.
അനധികൃതമായി തസ്തിക സൃഷ്ടിച്ചുവെച്ചു എന്ന് പറയുമ്പോൾ പ്രതിപക്ഷ എംഎൽഎയായ ഞാൻ ഏത് ഉദ്യോഗസ്ഥനെയാണ് സ്വാധീനിച്ചതെന്ന് വ്യക്തമാക്കണമെന്നും ഐ.സി. ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. പാർട്ടിയെ എതിരാളികൾക്ക് ഒറ്റുകൊടുക്കുന്ന രീതിയിലുള്ള സമീപനമാണ് മുൻ ഡിസിസി പ്രസിഡൻറ് കൂടിയായ പി.വി. ബാലചന്ദ്രനിൽ നിന്നുണ്ടായത്. ബത്തേരി അർബൻ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി നിയോഗിച്ച കമ്മീഷൻ അന്വേഷണം നടത്തുകയും റിപ്പോർട്ട് പ്രകാരം നടപടിയെടുത്തതുമാണ്. സ്വത്ത് വിവരങ്ങളും വായ്പകളുമടക്കമുള്ള എല്ലാ കാര്യങ്ങളും വിശദമാക്കിയിരിക്കുന്നു. പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയജീവിതത്തിന് കളങ്കം വരുത്താൻ ആരെയും അനുവദിക്കില്ല. അതുകൊണ്ട് തന്നെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ഐ.സി. ബാലകൃഷ്ണൻ എംഎൽഎ പറഞ്ഞു.