Listen live radio
ക്രിക്കറ്റിലെ ആൺമേൽക്കോയ്മയ്ക്ക് ഒടുവിൽ ഔദ്യോഗിക വിരാമം. ബാറ്റ്‌സ്മാൻ എന്നുള്ള വിളി ഇനി ക്രിക്കറ്റ് രേഖകളിൽ ഉണ്ടാകില്ല. പകരം ബാറ്റർ എന്നുള്ള പദമായിരിക്കും ഉപയോഗിക്കുക. ഇതുസംബന്ധിച്ച് ക്രിക്കറ്റ് നിയമാവലിയുടെ അവസാന വാക്കായ മാർലിബൻ ക്രിക്കറ്റ് ക്ലബ് (എം.സി.സി) ഔദ്യോഗിക പ്രഖ്യാപനം നടത്തി. പരിഷ്‌കരിച്ച പദം എല്ലാ ക്രിക്കറ്റ് രേഖകളിലും ഉൾപ്പെടുത്തും.
ആണുങ്ങൾ മാത്രം ക്രിക്കറ്റ് കളിച്ചിരുന്ന കാലത്താണ് ബാറ്റ്‌സ്മാൻ എന്ന പദം ഉപയോഗിച്ചുകൊണ്ടിരുന്നത്, എന്നാൽ ഇന്ന് അങ്ങനെയല്ല. വനിതാ ക്രിക്കറ്റും വലിയ തരത്തിൽ പ്രചാരം നേടിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ലിംഗഭേദമില്ലാത്ത പദം തന്നെ ഉപയോഗിക്കണമെന്ന തീരുമാനത്തിൽ എം.സി.സി എത്തുകയായിരുന്നു. ഇതിനുമുമ്ബ് തന്നെ പുരുഷ ക്രിക്കറ്റ് താരങ്ങളടക്കം ലിംഗ നിഷ്പക്ഷത ഉറപ്പുവരുത്തുന്ന ‘ബാറ്റർ’ എന്ന വാക്ക് ഉപയോഗിക്കണമെന്ന് നിർദേശവുമായി രംഗത്തുവന്നിരുന്നു.
ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് അടുത്തിടെ സംഘടിപ്പിച്ച ‘ദ് ഹണ്ട്രഡ്’ ടൂർണമെൻറിലും ബാറ്റർ എന്ന് പദമായിരുന്നു ബാറ്റ് ചെയ്യുന്നവരെ വിശേഷിപ്പിക്കാൻ ഉപയോഗിച്ചത്. ‘ദ ഹണ്ട്രഡ് ബോൾ’ ക്രിക്കറ്റ് ടൂർണമെൻറിൽ എട്ട് ടീമുകളാണ് പങ്കെടുത്തത്. നാല് വനിതകളും നാല് പുരുഷ ടീമുകളുമാണ് ടൂർണമെൻറിൻറെ ഭാഗമായത്.
മുൻ വർഷങ്ങളിലേതിന് വിപരീതമായി വനിതാ ക്രിക്കറ്റിന് വലിയ പ്രചാരമാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഹണ്ട്രഡ് ബോൾ ക്രിക്കറ്റിൽ നിറഞ്ഞ ഗ്യാലറിക്ക് മുന്നിലാണ് വനിതാ താരങ്ങൾ കളത്തിലിറങ്ങിയത്. 2017 ലെ വനിതാ ലോകകപ്പ് ക്രിക്കറ്റിനും കാണികളുടെ ഒഴുക്കായിരുന്നു. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആവേശ ഫൈനലിന് സാക്ഷിയാവാനും നിറഞ്ഞ ഗ്യാലറിയുണ്ടായിരുന്നു. ആരാധകരെ ആവേശത്തിൻറെ മുൾമുനയിൽ നിർത്തിയ മത്സരത്തിൽ 9 റൺസിന് ഇന്ത്യൻ വനിതകൾ പരാജയപ്പെട്ടു.
കഴിഞ്ഞ വർഷം നടന്ന ഇന്ത്യ-ആസ്‌ട്രേലിയ വനിത ടി20 ലോകകപ്പ് ഫൈനലിലും ആരാധകർ നിറഞ്ഞിരുന്നു. കലാശപ്പോരാട്ടത്തിൽ ഇന്ത്യൻ വനിതകളെ ആസ്‌ട്രേലിയ 85 റൺസിന് പരാജയപ്പെടുത്തി കിരീം ചൂടി.