Listen live radio
മലക്കം മറിഞ്ഞ് സുരേഷ് ഗോപി; സാമൂഹ്യ വിപത്തിനെ കണ്ടില്ലെന്ന് നടിക്കരുത്, മുഖ്യമന്ത്രി കാര്യങ്ങൾ മനസിലാക്കാതെ പ്രതികരിച്ചുവെന്ന് എംപി
തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ പ്രസ്താവനയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഗത്ത് നിന്നുമുണ്ടായ പ്രതികരണം കാര്യങ്ങൾ മനസിലാക്കാതെയുള്ളതാണെന്ന് സുരേഷ് ഗോപി എംപി. പാലാ ബിഷപ്പ് ഒരു സമുദായത്തെയും മോശമായി പറഞ്ഞിട്ടില്ല. ആ സമുദായത്തിലെ നല്ലവരായ ആളുകൾക്ക് ഒരു വിഷമവും ഇല്ല. കേന്ദ്രം സഭാ അധ്യക്ഷന്മാരുടെ യോഗം വിളിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
വിഷയത്തിൽ ഭരണപരമായി എന്ത് ചെയ്യുമെന്ന് നോക്കട്ടെ. അത് ഭൂരിപക്ഷം വരുന്ന ജനതയ്ക്ക് സ്വീകാര്യമെങ്കിൽ അപ്പോൾ നോക്കാം. സഭാ അധ്യക്ഷന്മാരുടെ യോഗത്തിൽ അവരുടെ ആകുലതകൾ ചർച്ച ചെയ്യും. യോഗം ചേരുന്നത് നേരത്തെ തീരുമാനിച്ചതാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അതിന് വേഗം കൂട്ടുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ഒരു സമുദായത്തിനും അലോസരം ഉണ്ടാക്കരുതെന്നാണ് എന്റെ നിലപാട്. പക്ഷേ അതിന് വേണ്ടി ഒരു സാമൂഹ്യ വിപത്തിനെ കണ്ടില്ലെന്ന് നടിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നാർക്കോട്ടിക്ക് ജിഹാദ് പരാമർശം അടിസ്ഥാന രഹിതമാണെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. ‘നിർഭാഗ്യകരമായ ഒരു പരാമർശം അതിലൂടെ നിർഭാഗ്യകരമായ ഒരു വിവാദം നമ്മുടെ നാട്ടിൽ ഉയർന്നുവന്നു. ഈ ഘട്ടത്തിൽ അത്യന്തം നിർഭാഗ്യകരമായ രീതിയിൽ വിവാദം സൃഷ്ടിക്കാൻ ചില കേന്ദ്രങ്ങൾ വലിയ തോതിൽ ശ്രമിക്കുകയുമാണ്. ഇപ്പോൾ രണ്ട് പ്രശ്‌നങ്ങളാണ്. ലൗ ജിഹാദ്, മറ്റൊന്ന് നാർക്കോട്ടിക്ക് ജിഹാദ്. ഇതിൽ പ്രണയവും മയക്കുമരുന്നുമൊക്കെ ഏതെങ്കിലും മതത്തിന്റെ കണക്കിലേക്ക് തള്ളേണ്ടതല്ല. അതിന്റെ പേരിൽ വിവാദങ്ങൾക്ക് തീകൊടുത്ത് നമ്മുടെ നാടിന്റെ ഐക്യത്തിനും സമാധാനത്തിനും ഭംഗം വരുത്താനുള്ള തൽപ്പര കക്ഷികളുടെ വ്യാമോഹം അത് വ്യാമോഹമായിത്തന്നെ അവസാനിക്കുകയേ ഉള്ളൂ’ – എന്നും മുഖ്യമന്ത്രി പറഞ്ഞു.