Listen live radio
സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി വിളിച്ച അധ്യാപക സംഘടനകളുടെ യോഗം ഇന്ന് നടക്കും. ഈ യോഗത്തിന് പുറമേ മറ്റ് അധ്യാപക സംഘടനകളുടെയും യുവജന സംഘടനകളുടെയും യോഗം ഇന്നുണ്ടാകും. സ്‌കൂൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട മാർഗരേഖയിലേക്കുള്ള നിർദ്ദേശങ്ങൾ അറിയാനാണ് യോഗം ചേരുന്നത്.
രാവിലെ 10.30ന് വിദ്യാഭ്യാസ-ഗുണനിലവാര പദ്ധതിയുടെ യോഗം ചേരും. ഒൻപത് അധ്യാപക സംഘടനകളുടെ പ്രതിനിധികളും വിദ്യാഭ്യാസവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. സ്‌കൂൾ തുറക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ചർച്ചയാകും. സ്‌കൂൾ തുറക്കുമ്പോൾ കൊവിഡ് പ്രതിരോധത്തിൽ അധ്യാപകരുടെ ചുമതല, സ്‌കൂൾ സമയം, ഷിഫ്റ്റ് സമ്പ്രദായം വേണമോ എന്നതടക്കമുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനമുണ്ടായേക്കും.
ഉച്ചയ്ക്ക് രണ്ടരയ്ക്ക് മറ്റ് അധ്യാപക സംഘടനകളുടെ യോഗവും ഇന്ന് വിളിച്ചിട്ടുണ്ട്. വൈകുന്നേരം നാലുമണിക്കാണ് യുജനസംഘടനകളുടെ യോഗം ചേരുക. ഒക്ടോബർ രണ്ടിന് ഉച്ചയ്ക്ക് രണ്ടുമണിക്ക് വിദ്യാർത്ഥിസംഘടനകളുടെ യോഗവും മൂന്നരയ്ക്ക് തൊഴിലാളി സംഘടനകളുടെ യോഗവും നടക്കും. ഓൺലൈനായാണ് എല്ലാ യോഗവും ചേരുക. എല്ലാ മേഖലയിലുള്ളവരുമായും ചർച്ച നടത്തി ഒക്ടോബർ അഞ്ചിന് മാർഗരേഖ പുറത്തിറക്കാനാണ് സർക്കാർ തീരുമാനം.