Listen live radio
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ നടക്കുന്നത് കൊള്ള വെട്ടിപ്പ്. വീട്ടുകരം ഉൾപ്പടെയുള്ള നികുതി പിരിക്കുന്നതിൽ വ്യാപക ക്രമക്കേട് നടക്കുന്നതായി കണ്ടെത്തൽ. വർഷങ്ങളായി കരമടക്കുന്ന പലരുടെയും കരം കോർപ്പറേഷൻറെ കണക്കിൽ കാണാനേയില്ല. വീട്ടുകരത്തിൻറെ മറവിൽ 32 ലക്ഷം തട്ടിയെടുത്ത സംഭവത്തിൽ സൂപ്രണ്ട് അടക്കം ആറു ജീവനക്കാരെയാണ് തിരുവനന്തപുരം കോർപ്പറേഷൻ സസ്പെന്റ് ചെയ്തത്.
ചുമരിന് സിമൻറ് പൂശാനോ മേൽക്കൂര ഒന്ന് നന്നാക്കി പണിയാനോ പോലും വരുമാനമില്ലാത്ത ശോഭന കുമാരി തനിക്കുണ്ടായ ഗതികേട് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ കാലങ്ങളിലെല്ലാം കൃത്യമായി കരമടച്ചിരുന്നു. കഴിഞ്ഞ ദിവസവും കരമടക്കാൻ കോർപ്പറേഷൻ ഓഫീസിൽ പോയി. കഴിഞ്ഞ വർഷങ്ങളിൽ അടച്ചതെല്ലാം ശോഭന കാണിച്ചു. പക്ഷേ കോർപ്പറേഷൻറെ കണക്കിൽ ഇതൊന്നുമില്ല. ശോഭനയെപ്പോലെ നിരവധി പേരാണ് നികുതി തട്ടിപ്പിൽ കുടുങ്ങിയത്. എല്ലാവർഷവും പാളയം സാഫല്യം കോംപ്ലക്‌സിലെ ജനസേവന കേന്ദ്രത്തിലെത്തിയാണ് ജയശങ്കർ വീട്ടുകരം ഒടുക്കിയത്. രസീതുകളും കയ്യിലുണ്ട്. പക്ഷേ അടച്ച പണം കോർപ്പറേഷന് കിട്ടിയില്ലെന്നാണ് പറയുന്നത്. നിരവധി പേരാണ് ഇതുപോലെ, എന്ത് ചെയ്യണമെന്നറിയാതെ പെട്ടുപോയത്. കെട്ടിട നികുതിയിൽ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഇതുവരെ ആറ് ജീവനക്കാരെ സസ്‌പെൻറ് ചെയ്തതായി കോർപ്പറേഷൻ അറിയിച്ചു.
അതേസമയം, തിരുവനന്തപുരം കോർപ്പറേഷനിലെ നികുതി തട്ടിപ്പിനെതിരെ ബിജെപി കൗൺസിലർമാർ നടത്തുന്ന സമരം മൂന്നാം ദിവസവും തുടരുകയാണ്. കൗൺസിൽ ഹാളിലാണ് പ്രതിഷേധം. നികുതി വെട്ടിച്ച ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് സമരം. ഇന്നലെ രാത്രി കേന്ദ്രമന്ത്രി വി മുരളീധരൻ കൗൺസിൽ ഹാളിലെത്തി സമരത്തിന് പിന്തുണ അറിയിച്ചു. ഇതിനിടെ നഗരസഭാ ഡെപ്യൂട്ടി മേയറെ കയ്യേറ്റം ചെയ്തുവെന്നാരോപിച്ച് ബിജെപിക്കെതിരെ ഇടതുമുന്നണിയും സമരം പ്രഖ്യാപിച്ചു. നാളെ വാർഡ് കേന്ദ്രങ്ങളിലാണ് സമരം.