Listen live radio
തന്റെ നഗ്ന വീഡിയോ കൃത്രിമം; വീഡിയോകോൾ വിളിച്ച യുവതിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ഡിവൈഎഫ്ഐ നേതാവ്
മൂന്നാർ: ഡി.വൈ.എഫ്.ഐ. നേതാവിന്റേതെന്ന് പറഞ്ഞ് നഗ്നദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച സംഭവത്തിൽ പരാതി. ഇത് വ്യാജമായി നിർമിച്ച യുവതിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നേതാവ് പോലീസിൽ പരാതി നൽകി. വീഡിയോകോളിൽ വിളിച്ച യുവതി, ദൃശ്യങ്ങൾ കൃത്രിമമായി നിർമ്മിച്ചതാണെന്നും പരാതിയിലുണ്ട്. ദൃശ്യങ്ങൾക്കുപിന്നിൽ തട്ടിപ്പുസംഘമാണെന്നും സംശയിക്കുന്നു.
സി.പി.എം. മൂന്നാർ ഏരിയാ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റിയംഗവുമായ യുവാവിന്റേതെന്ന് പറഞ്ഞാണ് വീഡിയോ പ്രചരിക്കുന്നത്. അജ്ഞാത നമ്പറിൽനിന്ന് ഒരു സ്ത്രീ വീഡിയോകോൾ ചെയ്ത് തട്ടിപ്പ് നടത്തുകയായിരുന്നെന്നാണ് പരാതി. കോൾ അറ്റൻഡ് ചെയ്തപ്പോൾ ഇവർ നഗ്നയായിരുന്നെന്നും ഇത് കണ്ടയുടൻ താൻ ഫോൺ കട്ട് ചെയ്തെന്നും നേതാവ് പറയുന്നു. പിന്നീട് ദൃശ്യം മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്നാണ് പരാതി.
രാഷ്ട്രീയ എതിരാളികളാണ് ഇതിനുപിന്നിലെന്നും സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷിക്കണമെന്നുമാവശ്യപ്പെട്ടാണ് ഇയാൾ മൂന്നാർ എസ്.എച്ച്.ഒ.ക്ക് പരാതി നൽകിയിരിക്കുന്നത്. ദേശീയപാതയോരത്തുനിന്ന് വാക്സിൻ ചലഞ്ച് എന്ന പേരിൽ രണ്ടു മാസം മുൻപ് ഇരുമ്പു സാമഗ്രികൾ കടത്താൻ ശ്രമിച്ച സംഭവത്തിൽ ആരോപണവിധേയനാണ് ഈ നേതാവ്. ഇതിന്റെ പേരിൽ ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി സ്ഥാനത്തുനിന്നും ഇയാളെ നീക്കിയിരുന്നു.