Listen live radio
ഖത്തർ ഷെയ്ഖുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് 1കോടി തട്ടി; തൃപ്പൂണിത്തുറയിൽ കൊട്ടാരം വിൽക്കാനുണ്ടെന്നുപറഞ്ഞു തട്ടിയത് 40 കോടി
മലപ്പുറം: മോൻസനെതിരെ പരാതിയുമായി നിരവധി പേരാണ് വരുന്നത്. മോൻസന് പണം നൽകി ജീവിതം വഴിമുട്ടിയ പ്രവാസി യുവാവ് ഇപ്പോൾ ബംഗളൂരുവിൽ ഹോട്ടൽ നടത്തുകയാണ്. മോൻസന് പല തവണയായി ഒരു കോടി രൂപ നൽകിയതിന്റെ രേഖകൾ സഹിതം ഇന്ന് ക്രൈംബ്രാഞ്ചിനു പരാതി നൽകും. മലപ്പുറം സ്വദേശി ഷാനിമോൻ ആണ് പരാതിയുമായി രംഗത്തെത്തിയത്. ഖത്തറിൽ സൂപ്പർ മാർക്കറ്റ് ശൃംഖലയും റിയൽ എസ്റ്റേറ്റ് ബിസിനസുമായിരുന്നു ഷാനിമോൻ.
2015 ൽ മോൺസന് ഖത്തറിൽ പുരാവസ്തു മ്യൂസിയം തുടങ്ങാൻ താൽപര്യമുണ്ടെന്ന് പറഞ്ഞ് സുഹൃത്താണ് പരിചയപ്പെടുത്തുന്നത്. ഖത്തറിലെ ഷെയ്ഖുമായി തനിക്ക് അടുത്ത ബന്ധമാണെന്ന് ഷാനിമോനെ മോൻസൻ വിശ്വസിപ്പിക്കുകയും ചെയ്തിരുന്നു. 2016ൽ അവധിക്ക് ഷാനിമോൻ നാട്ടിലെത്തിയ സമയം അറബിയുമായുണ്ടായ പ്രശ്നത്തെ തുടർന്ന് ഷാനിമോന്റെ ഖത്തറിലെ മുഴുവൻ സ്ഥാപനങ്ങളും അറബിയുടെ നിയന്ത്രണത്തിലായി.
ഈ സമയത്താണ് ഷെയ്ഖ് വഴി പ്രശ്നപരിഹാരം വാഗ്ദാനം ചെയ്തുള്ള മോൻസന്റെ ഇടപെടൽ. ഈ പേരിലാണ് പല ഘട്ടങ്ങളിലായി ഷാനിമോനിൽ നിന്ന് ഒരു കോടിയോളം രൂപ തട്ടിയതും. പിന്നീട് ഖത്തറിലേക്കൊരു തിരിച്ചുപോക്കും സാധ്യമായില്ല. ഒടുവിൽ കയ്യിൽ ബാക്കിയുണ്ടായ സമ്പാദ്യം ഉപയോഗിച്ചാണ് ബെംഗളൂരുവിൽ ഹോട്ടൽ ബിസിനസ് തുടങ്ങിയത്. മോൻസന് പണം നൽകിയതിന്റെ മുഴുവൻ രേഖകൾ സഹിതമാണ് ക്രൈംബ്രാഞ്ചിനെ സമീപിക്കുന്നത്. മോൻസന്റെ ആളുകളിൽനിന്ന് തനിക്ക് ഭീഷണിയുണ്ടെന്നും ഷാനിമോൻ പറയുന്നു.
ഇത് കൂടാതെ മോൻസൺ ബെംഗളൂരുവിൽ പാലക്കാട് സ്വദേശി ഡോ.രാമചന്ദ്രന്റെ 40 കോടി തട്ടിയെടുത്തു. മോൻസനു തൃപ്പൂണിത്തുറയിൽ സ്വന്തമായി കൊട്ടാരമുണ്ടെന്നും വിൽപന നടന്നാൽ കോടിക്കണക്കിനു രൂപ കമ്മീഷൻ നൽകുമെന്നുമുള്ള വാഗ്ദാനം വിശ്വസിച്ചാണു ഡോ. രാമചന്ദ്രൻ മോൻസനുമായി ഇടപാടുകൾ തുടങ്ങിയത്. കേന്ദ്ര സർക്കാർ തടഞ്ഞുവച്ച 2.62 ലക്ഷം കോടി കോടി രൂപ കിട്ടാനുണ്ടെന്നു വിശ്വസിപ്പിച്ചും തട്ടിപ്പു നടത്തി.
10 വർഷമായി പണം നൽകുന്നുവെന്നാണ് മംഗളൂരു സ്വദേശിയായ യശ്വന്ത് പറയുന്നത്. രാജീവ് എന്നയാളിൽ നിന്ന് 6 കോടി രൂപയും ബെംഗളൂരുവിലെ ഉദ്യോഗസ്ഥനിൽ നിന്ന് 50 ലക്ഷം രൂപയും തട്ടിയെടുത്തതായും അറിയുന്നു. നിലവിൽ പൊലീസിനെ സമീപിച്ച പരാതിക്കാരിൽ ഒരാളായ അനൂപ് അഹമ്മദ് അടക്കം കോഴിക്കോട് സ്വദേശികൾ മോൻസനു നൽകിയത് 10 കോടിയോളം രൂപയാണ്.