Listen live radio
കൊല്ലം: രാത്രി ഉറങ്ങാൻ കിടന്ന പത്താം ക്ലാസ് വിദ്യാർത്ഥിയെ രാവിലെ കിടക്കയിൽ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചൽ ഇടമുളക്കൽ ലതിക ഭവനിൽ രവികുമാർ- ബീന ദമ്പതികളുടെ മകൻ അഭിഷേകിനെയാണ് മരിച്ച നിലയിൽ കണ്ടത്തിയത്. അഞ്ചൽ വെസ്റ്റ് സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയാണ്. രാവിലെ കുട്ടി എഴുന്നേൽക്കാതെ വന്നതോടെ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് ചലനമില്ലാത്ത നിലയിൽ കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർ മരണം സ്ഥിരീകരിക്കുകയായിരിന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
അഭിഷേക് രാത്രി മൊബൈലിൽ ഹെഡ് ഫോൺ കുത്തി സിനിമ കണ്ടാണ് കിടന്നത്. ഇടുമുളയ്ക്കൽ സ്വദേശിയായ രവികുമാറും കുടുംബവും അഞ്ചൽ പനയഞ്ചേരിയിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. അഞ്ചൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളുവെന്ന് അഞ്ചൽ പൊലീസ് അറിയിച്ചു. രവികുമാർ- ബീന ദമ്പതികളുടെ ഏക മകനാണ് മരിച്ച അഭിഷേക്.