Listen live radio
പരപ്പനങ്ങാടി: ഒരേ ദിശയിലുണ്ടായിരുന്ന രണ്ട് ബൈക്കുകളടക്കം നാലുവാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. പരപ്പനങ്ങാടി സ്വദേശി കാരയിൽ ഫാൻസി ഷോപ് ഉടമ ബാലചന്ദ്രൻ (62), വയനാട് മീനങ്ങാടി സ്വദേശികളും സാഹോദരങ്ങളുമായ കുറ്റുപുരയ്ക്കൽ ശിവപ്രസാദിന്റെ മക്കളായ ആനന്ദ് ശിവൻ (24), ആദർശ് ശിവൻ (21) എന്നിവർക്കാണ് പരിക്കേറ്റത്. ഗാന്ധിജയന്തി ദിനത്തിൽ തിരൂർ- പരപ്പനങ്ങാടി റോഡിൽ കുരിക്കൾ റോഡിനടുത്ത് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം.
റോഡരികിൽ ബൈക്ക് നിർത്തി മറ്റൊരു വഴിയാത്രക്കാരനോട് സംസാരിച്ചിരിക്കവെ തൊട്ടുപിന്നിൽ വന്ന ഒരു ബൈക്കുകാരനെയും ഓട്ടോറിക്ഷയെയും അതിന് പിന്നിൽനിന്നും വന്ന മിനി ചരക്കുവാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തിരൂർ ഭാഗത്തുനിന്നും കടലുണ്ടി ഭാഗത്തേക്ക് മത്സ്യം കയറ്റി പോവുകയായിരുന്ന KL-55 W 1079 മിനി ചരക്കുവാഹനമാണ് ബൈക്കുകളെയും ഓട്ടോറിക്ഷയെയും ഇടിച്ചുതെറിപ്പിച്ചത്.
ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ ദേഹത്ത് മറിഞ്ഞുവീണാണ് കാരയിൽ ബാലചന്ദ്രന് പരിക്കേറ്റത്. ബാലചന്ദ്രൻ നിസാരപരിക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു. തിരുവനന്തപുരം മാർ ഇവാനിയസ് കോളേജിൽനിന്നും പഠനം പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് വാങ്ങി എറണാകുളത്തെ ബന്ധുവീട്ടിൽനിന്നും രാവിലെ 6.30 ഓടെ സ്വദേശമായ വയനാട് മീനങ്ങാടിയിലേക്ക് ബൈക്കിൽ പോവുന്നതിനിടെയാണ് ആദർശിനും ആനന്ദിനും പരിക്കേറ്റത്. കാലിന് സാരമായി പരിക്കേറ്റ ആദർശിനെ പരപ്പനങ്ങാടി നഹാസ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.