Listen live radio
കോട്ടയം: യുവ വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി 20 ലക്ഷം തട്ടാൻ ശ്രമിച്ച സംഭവത്തിൽ കാസർകോട് സ്വദേശിനി അറസ്റ്റിലായി. വൈക്കം സ്വദേശിയായ യുവ വ്യവസായിയിൽ നിന്നാണ് 20 ലക്ഷം രൂപ തട്ടിയെടുക്കാൻ ഹണിട്രാപ്പ് സംഘം ശ്രമിച്ചത്. 1.35 ലക്ഷം രൂപ സംഘം കൈക്കലാക്കുകയും ചെയ്തിരുന്നു. പ്രണയം നടിച്ച ശേഷം ഇക്കഴിഞ്ഞ ഞായറാഴ്ച ചേർത്തലയിലെ ലോഡ്ജിൽ വിളിച്ചു വരുത്തിയാണ് യുവാവിനെ ഭീഷണിപ്പെടുത്തിയത്.
ഹണിട്രാപ്പ് സംഘത്തിൽ കാസർകോഡ് സ്വദേശിനി ഉൾപ്പെടെ മൂന്നംഗ സംഘമാണ് ഉണ്ടായിരുന്നത്. പണം വാങ്ങാനെത്തിയ സംഘത്തിലെ ഒരാളെ പൊലീസ് തന്ത്രപരമായി പിടികൂടി. കാസർകോട് അമ്പലത്തറ സ്വദേശിനി രഞ്ജിനി, കാത്തിരപ്പള്ളി കൂവപള്ളി സ്വദേശി സുബിൻ കൃഷ്ണൻ, ഞാറക്കൽ സ്വദേശി ജോസ്ലിൻ എന്നിവരാണ് തട്ടിപ്പ് നടത്തിയത്.
വൈക്കത്തെ യുവവ്യവസായിയെ ഫോണിലൂടെ പരിചയപ്പെട്ട രഞ്ജിനി പ്രണയം നടിച്ചാണ് കുടുക്കിയത്. കഴിഞ്ഞ കുറേ കാലമായി ഫോൺ വഴി ഇരുവരും ദിവസവും സംസാരിച്ചിരുന്നു. അതിനിടെ യുവതിയെ നേരിൽ കാണണമെന്ന് പലതവണ യുവാവ് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ഞായറാഴ്ച തവണക്കടവിലെത്തിയ വ്യവസായിയെ രഞ്ജിനി ചേർത്തലയിലെ ലോഡ്ജ് മുറിയിലേക്ക് കൂട്ടി കൊണ്ടുപോയത്. ഇവർക്ക് പിന്നാലെ സുബിനും കൃഷ്ണനും അവിടെയെത്തി. അതിനിടെ യുവാവിൻറെ വസ്ത്രം ഊരിമാറ്റുകയും യുവതിക്കൊപ്പം ഇരുത്തി മൊബൈൽ ക്യാമറയിൽ ചിത്രങ്ങൾ പകർത്തുകയുമായിരുന്നു. ചിത്രം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും, അത് ഒഴിവാക്കാൻ. 20 ലക്ഷം രൂപ നൽകണമെന്നുമാണ് സംഘം ആവശ്യപ്പെട്ടത്.
വൈക്കത്തെ വീട്ടിലെത്താൻ യുവ വ്യവസായി ആവശ്യപ്പെട്ടത് അനുസരിച്ച്, സംഘത്തിൽപ്പെട്ടയാൾ അവിടെ എത്തുകയായിരുന്നു. അതിനിടെ വിവരം പൊലീസിൽ അറിയിച്ചിരുന്നു. 1.35 ലക്ഷം ഇവർക്ക് കൈമാറുന്നതിനിടെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.