Listen live radio
മുംബൈ: ആഡംബര കപ്പലിൽ ലഹരിപാർട്ടി നടത്തിയ സംഘത്തെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ കസ്റ്റഡിയിലെടുത്തു. മുംബൈയിൽ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട കോറിഡിലിയ എംപ്രസ് എന്ന കപ്പലിലാണ് ലഹരിപാർട്ടി നടന്നത്. കൊക്കൈയ്ൻ, ഹാഷിഷ് , എം.ഡി.എ തുടങ്ങിയ ലഹരിവസ്തുക്കൾ കപ്പലിൽ നിന്നും പിടിച്ചെടുത്തുവെന്നാണ് സൂചന.
എൻ.സി.ബി ഡയറക്ടർ സമീർ വാഖ്‌ഡേ നൽകുന്ന റിപ്പോർട്ട് പ്രകാരം എട്ട് പേർ പിടിയിലായിട്ടുണ്ട്. ഇവരിൽ ഒരാൾ ബോളിവുഡ് താരത്തിൻറെ മകനാണെന്നാണ് റിപ്പോർട്ട്. പിടിയിലായവരെ ഇന്ന് മുംബൈയിലെത്തിക്കും. കപ്പൽ തീരം വിട്ടയുടൻ ലഹരി പാർട്ടി തുടങ്ങുകയായിരുന്നുവെന്നാണ് സൂചന.
കപ്പലിലെ ഒരു യാത്രക്കാരൻ നൽകിയ വിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ പരിശോധന. ഫാഷൻ ടി.വി ഇന്ത്യയും ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മറ്റൊരു കമ്പനിയും ചേർന്ന് സംഘടിപ്പിച്ച പരിപാടിക്കിടെയാണ് ലഹരി ഉപയോഗം ഉണ്ടായത്. എന്നാൽ, പരിപാടിക്കായി വൻ തുക മുടക്കി ടിക്കറ്റെടുത്ത പലർക്കും കപ്പലിൽ കയറാൻ സാധിച്ചില്ലെന്നും റിപ്പോർട്ടുണ്ട്. കപ്പലിൽ കയറാനെത്തിയപ്പോൾ മുഴുവൻ സീറ്റുകളും ബുക്കായെന്ന മറുപടിയാണ് പലർക്കും ലഭിച്ചത്. 82,000 രൂപ വരെ ടിക്കറ്റെടുത്ത പലർക്കും കപ്പലിൽ കയറാൻ സാധിച്ചില്ല.