Listen live radio

ഏതു ഞരമ്പു മുറിച്ചാൽ മരണം ഉറപ്പിക്കാം; അഭിഷേക് ആദ്യം എല്ലാം പഠിച്ചു; കഴുത്തറുത്തത് ആറു രൂപയുടെ ബ്ലേഡ് കൊണ്ട്

after post image
0

- Advertisement -

 

 

കോട്ടയം: കോളേജ് വിദ്യാർത്ഥിനി നിധിന മോളെ കൊലപ്പെടുത്താൻ സഹപാഠി അഭിഷേക് എത്തിയത് മുന്നൊരുക്കങ്ങളോടെ. ഒരു മനുഷ്യനെ കൊല്ലേണ്ട വിവിധ രീതികളെക്കുറിച്ച് ഒരാഴ്ച മുൻപുതന്നെ ഇന്റർനെറ്റിലെ വിവിധ സൈറ്റുകളിൽ തിരഞ്ഞു മനസിലാക്കിയിരുന്നു. കൊലപാതകം നടത്തിയാൽ കിട്ടാവുന്ന ശിക്ഷയെക്കുറിച്ചും പ്രതി തിരഞ്ഞിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

ഞരമ്പുമുറിച്ച് മനുഷ്യരെ കൊല്ലുന്നത് സംബന്ധിച്ചാണ് കൂടുതൽ വായിച്ചത്. എവിടെയുള്ള ഞരമ്പുകൾ മുറിച്ചാൽ പെട്ടെന്ന് മരണം ഉറപ്പാക്കാമെന്ന് പരിശോധിച്ചു. കഴുത്തിൽ എത്ര ഞരമ്പുകളുണ്ടെന്നും അവയിൽ ആഴത്തിൽ മുറിവേൽപ്പിക്കുന്ന രീതികളും പ്രതി സൈറ്റുകളിൽ പരിശോധിച്ചു. കഴുത്തിൽ മുറിവേൽപ്പിക്കുമ്പോൾ മരണം സംഭവിക്കാനെടുക്കുന്ന സമയവും തിരഞ്ഞു. കൊല നടത്തിയാൽ ലഭിക്കാവുന്ന ശിക്ഷ, എടുക്കാവുന്ന കേസുകൾ എന്നിവയും മനസ്സിലാക്കി.

ആറു രൂപയ്ക്ക് വാങ്ങിയ ബ്ലേഡുകൊണ്ടാണ് നിധിനയുടെ കഴുത്തറുത്തത്. ഒരാഴ്ച മുൻപ് വാങ്ങിയ ബ്ലേഡ് തെർമോകോൾ മുറിക്കാൻ ഉപയോഗിക്കുന്ന എൻടി കട്ടറിലേക്ക് മാറ്റിയിരുന്നു. പഞ്ചഗുസ്തി അഭ്യസിച്ചിരുന്ന അഭിഷേകിന് ആളുകളെ കീഴ്‌പ്പെടുത്തുന്ന രീതി നന്നായി അറിയാമെന്നു പൊലീസ് പറയുന്നു. പാലാ സെന്റ് തോമസ് കോളേജ് ക്യാമ്പസിൽവച്ച് ആക്രമിക്കുന്നതിനു തൊട്ടു മുൻപ് അഭിഷേക് കഴുത്തിൽ കുത്തിപ്പിടിച്ചതോടെ നിധിനയുടെ വോക്കൽ കോഡിന് തകരാർ സംഭവിച്ച് അർധ അബോധാവസ്ഥയിലേക്കു വീണു. ഇതാണു നിധിനയുടെ ഭാഗത്തുനിന്നു പ്രതിരോധമോ കരച്ചിലോ കാര്യമായി ഉണ്ടാകാതിരുന്നത്. ഇക്കാര്യം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്.

നിധിനയെ കൊല്ലുമെന്ന് സൂചിപ്പിച്ച് പ്രതി അഭിഷേക് സുഹൃത്തിനയച്ച വാട്‌സാപ്പ് സന്ദേശം പോലീസ് കണ്ടെടുത്തു. ഇതുസംബന്ധിച്ച് മൊഴിയെടുത്തു. ഇതിൽ, നിധിന മോളെ കൊല്ലുമെന്നും അങ്ങനെ ചെയ്താൽ തൂക്കിക്കൊല്ലാൻ പോകുന്നില്ലെന്നും സൂചിപ്പിക്കുന്നുണ്ട്. നിധിനയുടെയും അഭിഷേകിന്റെയും ഫോണുകൾ സൈബർ സെല്ലിനു കൈമാറിയിട്ടുണ്ട്. നിധിനയുടെ ഫോൺ അഭിഷേക് തട്ടിയെടുത്തെങ്കിലും അതിന്റെ പാസ്വേഡ് അറിയാത്തതിനാൽ തുറക്കാൻ സാധിച്ചില്ലെന്നും മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത അഭിഷേകിനെ ഏറ്റുമാനൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത പ്രതിയെ വിട്ടു കിട്ടുന്നതിനായി ഇന്ന് പൊലീസ് കസ്റ്റഡി അപേക്ഷ നൽകും.

 

 

Leave A Reply

Your email address will not be published.