Listen live radio
തിരുവനന്തപുരം: അധ്യക്ഷനേയും ജനറൽ സെക്രട്ടറിമാരേയും മാറ്റാതെ സംസ്ഥാന ബിജെപിയിൽ പുനഃസംഘടന. നിലവിൽ ട്രഷറർ ജെ ആർ പത്മകുമാറിനെ സംസ്ഥാന സെക്രട്ടറിയാക്കി.
പി രഘുനാഥ്, ബി ഗോപാലാകൃഷ്ണൻ, ശിവൻകുട്ടി എന്നിവരെ പുതിയ സംസ്ഥാന വൈസ് പ്രസിഡന്റുമാരാക്കി. എ എൻ രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും വൈസ് പ്രസിഡന്റുമാരായി തുടരും. അഞ്ച് ജില്ലകളിലെ പ്രസിഡന്റുമാരെ മാറ്റി നിയമിച്ചിട്ടുണ്ട്. കാസർകോട്, വയനാട്, കോട്ടയം, പാലക്കാട്, പത്തനംതിട്ട ജില്ലകളിലാണ് പാർട്ടിക്ക് പുതിയ പ്രസിഡന്റുമാരെ തീരുമാനിച്ചത്
കോട്ടയത്ത് ജി ലിജിൻ ലാലിനെയും പാലക്കാട് കെ എം ഹരിദാസിനേയും വയനാട് കെ.പി മധുവിനെയും കാസർഗോഡ് രവീശ തന്ത്രിയെും പത്തനംതിട്ടയിൽ വി. എ സൂരജിനെയുമാണ് പുതിയ പ്രസിഡന്റുമാരായി നിയോഗിച്ചത്. നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് നടന്ന പുനഃസംഘടനയിൽ ജനറൽ സെക്രട്ടറിയായിരുന്ന ശോഭ സുരേന്ദ്രനെ വൈസ് പ്രസിഡന്റാക്കുകയായിരുന്നു. ഇതേ തുടർന്ന് പാർട്ടിയിൽ ചില അസ്വാരസ്യങ്ങൽ ഉണ്ടായെങ്കിലും തിരുത്താതെ പുനഃസംഘടനയുമായി മുന്നോട്ട് പോവുകയാണ് ബിജെപി.
കെ ശ്രീകാന്ത്, ജെ ആർ പത്മകുമാർ, രേണു സുരേഷ്, പന്തളം പ്രതാപൻ എന്നിവരാണ് പുതിയ സെക്രട്ടറിമാർ. ജെ ആർ പത്മകുമാറിന് പകരം ഇ കൃഷ്ണകുമാർ ജനറൽ സെക്രട്ടറിയാവും. നടൻ ജി കൃഷ്ണകുമാർ, എംഎസ് സമ്പൂർണ, ജി രാമൻ നായർ എന്നിവരെയാണ് ദേശീയ കൗൺസിലിലേക്ക് നിയോഗിച്ചിരിക്കുന്നത്. കോൺഗ്രസ് വിട്ടെത്തിയ ജി രാമൻ നായരെ നേരത്തെ പാർട്ടി വൈസ് പ്രസിഡന്റ് പദവിയിലായിരുന്നു നിയോഗിച്ചിരുന്നത്.
കെവിഎസ് ഹരിദാസ്, സന്ദീപ് വാചസ്പതി, ടിപി സിന്ധുമോൾ, നാരായണൻ നമ്പൂതിരി, സന്ദീപ് ജി. വാര്യർ എന്നിവരാണ് പാർട്ടി വക്താക്കൾ. കെ. സോമൻ (തിരുവനന്തപുരം), എൻ ഹരി (എറണാകുളം സോൺ), വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ(പാലക്കാട് സോൺ) ടി പി ജയചന്ദ്രൻ മാസ്റ്റർ (കോഴിക്കോട് സോൺ) എന്നിവരാണ് പുതിയ സോണൽ പ്രസിഡന്റുമാർ. സംസ്ഥാന കമ്മറ്റി മെമ്പറായി സജി ശങ്കർ, സെൽ കോർഡിനേറ്ററായി അശോകൻ കുളനട എന്നിവരേയും തിരഞ്ഞെടുത്തു.
പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം പരമാവധി ഭംഗിയായി നിർവ്വഹിക്കാൻ ശ്രമിക്കുമെന്നായിരുന്നു പാർട്ടി തീരുമാനം അറിഞ്ഞതിന് പിന്നാലെ നിയുക്ത ട്രഷറർ ഇ കൃഷ്ണദാസ് പ്രതികരിച്ചത്. 2016 ൽ പാലക്കാട് അധ്യക്ഷനായി ചുമതലയേറ്റെടുത്തിന് പിന്നാലെ ജില്ലയിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. പുതിയ ഉത്തരവാദിത്തത്തിന് വളരെ നന്ദിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.