Listen live radio
മുംബൈ: ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസിൽ പ്രതിയായ മലയാളി ശ്രേയസ് നായരെ എൻസിബി കസ്റ്റഡിയിൽ വിട്ടു. ഒക്ടോബർ 11 വരെയാണ് ശ്രേയസിനെ എൻസിബി കസ്റ്റഡിയിൽ വിട്ടത്. ഇയാൾ ക്രിപ്റ്റോ കറൻസി വഴിയാണ് ലഹരി മരുന്നിനുള്ള പണമിടപാടുകൾ നടത്തിയതെന്നാണ് ചോദ്യം ചെയ്യലിനു ശേഷം എൻസിബി കോടതിയെ അറിയിച്ചത്. ഇയാളിൽ നിന്നും കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാനുണ്ടെന്ന എൻസിബിയുടെ ആവശ്യം അംഗീകരിച്ച കോടതി ശ്രേയസിനെ ആറ് ദിവസത്തെ കസ്റ്റഡിയിൽ വിടുകയായിരുന്നു.
ശ്രേയസ് നായർ ലഹരികടത്തുരംഗത്തെ സജീവസാന്നിദ്ധ്യമാണെന്നാണ് എൻസിബി പറയുന്നത്. ഇതിനുമുമ്പും ശ്രേയസ് നായർ പലവട്ടം ആര്യൻഖാന് ലഹരി മരുന്ന് എത്തിച്ച് നൽകിയിട്ടുണ്ടെന്നും എൻസിബി വ്യക്തമാക്കി. വാട്സ്ആപ്പ് ചാറ്റുകളടക്കം നിരത്തിയാണ് അന്വേഷണ സംഘം ഇതിനെ സാധുകരിക്കുന്നത്. കേസിൽ പിടിയിലായ ശ്രേയസ് നായരെയും ആര്യനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് എൻസിബി ഉദ്യോഗസ്ഥർ. ഇന്നലെ ഗുഡ്ഗാവിൽ നിന്നാണ് ശ്രേയസ് നായരെ അറസ്റ്റ് ചെയ്തത്. ഉന്നതതലത്തിൽ ബന്ധമുള്ള മയക്കുമരുന്ന് വിതരണക്കാരനാണ് ശ്രേയസ് എന്ന് അന്വേഷണസംഘം അറിയിച്ചു. സംഭവദിവസം കപ്പലിൽ ഉണ്ടായിരുന്ന 25ഓളം പേർക്ക് ഇയാൾ മയക്കുമരുന്ന് എത്തിച്ച് നൽകിയെന്നും അന്വേഷണത്തിൽ കണ്ടെത്തി.