Listen live radio
മാനന്തവാടി ഗാന്ധി പാർക്കിൽ ഇനി മുതൽ തട്ടുകടകൾ അനുവധിക്കില്ല; നഗരത്തിലെ കെട്ടിടങ്ങളിൽ പാർക്കിങ് ഭാഗങ്ങൾ പൂർണമായും ഉപയോഗപ്പെടുത്തണം: സുപ്രധാന തീരുമാനങ്ങളോടെ മാനന്തവാടി നഗരസഭാ ട്രാഫിക്ക് റഗുലേറ്ററി കമ്മറ്റി യോഗം ചേർന്നു
മാനന്തവാടി നഗരത്തിൽ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ഗാന്ധി പാർക്കിൽ ഇനിമുതൽ തട്ടുകടകൾ അനുവദിക്കില്ലെന്ന് നഗരസഭാ ട്രാഫിക്ക് റഗുലേറ്ററി യോഗ തീരുമാനം. നഗരത്തിലെ വലിയ കെട്ടിടങ്ങളിലെ പ്ലാനിൽ പാർക്കിങ് സ്ഥലങ്ങൾ രേഖപ്പെടുത്തിയ സ്ഥലത്ത് പൂർണമായും പാർക്കിങ്ങിന് ഒഴിച്ചിടണം. ഇതിനായി പരിശോധന നടത്തി നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
നഗരസഭാ ചെയർപേഴ്‌സൺ സി കെ രത്‌നവല്ലി അധ്യക്ഷത വഹിച്ചു. വൈ. ചെയർമാൻ പി വി എസ് മൂസ്സ, വിവിധ സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷന്മാർ, മർച്ചന്റ് അസോസിയേഷൻ പ്രതിനിധികൾ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഓട്ടോ ടാക്‌സി വാഹന തൊഴിലാളി യൂണിയൻ പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
മറ്റു തീരുമാനങ്ങൾ
ഓട്ടോറിക്ഷ പെർമിറ്റിനായി സമർപ്പിച്ച അപേക്ഷകൾ ട്രാഫിക്ക് ക്രമീകരണ സമിതിക്ക് കൈമാറൂം. പുതിയ ട്രാഫിക്ക് അഡൈ്വസറി കമ്മറ്റി രൂപീകരിക്കുവാനും യോഗം തീരുമാനിച്ചു.
മാനന്തവാടി ടൗൺ -മെഡിക്കൽ കോളേജ് റോഡിൽ പാർക്കിങ് പൂർണമായും ഒഴിവാക്കും. ഈ റോഡിൽ ഗതാഗത പ്രശ്‌നം തീർക്കുന്നതിനായി മെഡിക്കൽ കോളേജ് -താഴെ അങ്ങാടി ബൈപ്പാസ് റോഡ്് നവീകരിക്കും.
ഗാന്ധി പാർക്കിൽ രാഷ്ട്രീയ കക്ഷികളുടെ കൊടിമരങ്ങൾ അതാത് രാഷ്ട്രീയ പാർട്ടികളുമായി കൂടിയാലോചിച്ചു മാറ്റി സ്ഥാപിക്കും.
നഗരത്തിലെ നടപ്പാതകൾ കയ്യേറി സ്ഥാപിച്ച അനധികൃത കച്ചവടങ്ങൾ ഒഴിപ്പിക്കും.
നഗരത്തിലെ കെട്ടിടങ്ങൾക്ക് മുൻഭാഗത്ത് സ്ഥാപിച്ച പ്ലാസ്റ്റിക്ക് ടാർപോളിൻ എന്നിവ ഒഴിവാക്കി പെയിന്റ് ചെയ്ത് കെട്ടിടങ്ങൾ സൗന്ദര്യ വൽക്കരിക്കാൻ കെട്ടിട ഉടമകളോട് ആവശ്യപ്പെടും.
നഗരത്തിലെ അനധികൃത പാർക്കിങ്ങുകൾ പൂർണമായും ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കും.
നശിച്ചു പോയ സൈൻ ബോർഡുകൾ സീബ്രാ ലൈനുകൾ എന്നിവ പുനഃസ്ഥാപിക്കുന്നതിന് പി ഡബ്ലൂ ഡിയോട് ആവശ്യപ്പെടും.