Listen live radio
മലപ്പുറം: അവിഹിതം മറയ്ക്കാൻ പൂർണ ഗർഭിണിയായ അമ്മയേയും ഏഴു വയസുകാരനായ മകനേയും കൊലപ്പെടുത്തിയ കേസിൽ പ്രതി മുഹമ്മദ് ഷെരീഫിന് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് മഞ്ചേരി കോടതി. തടവിനൊപ്പം പ്രതി രണ്ട് ലക്ഷത്തി എഴുപത്തിഅയ്യായിരം രൂപ പിഴയും ഒടുക്കണം. കാടാമ്പുഴ സ്വദേശി ഉമ്മുസൽമയേയും മകൻ ദിൽഷാദിനെയും കൊലപ്പെടുത്തിയ കേസിൽ പ്രതി മുഹമ്മദ് ഷെരീഫ് കുറ്റക്കാരനാണെന്ന് കോടതി ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു.
കേസിന് ആസ്പദമായ കൊലപാതകങ്ങൾ നടന്നത് 2017 മെയ് 22നായിരുന്നു. മൂന്ന് ദിവസത്തിനുശേഷം വീടിനുള്ളിൽ അഴുകിയ നിലയിൽ ഉമ്മുസൽമയുടേയും മകൻ ദിൽഷാദിന്റേയും മൃതദേഹം നാട്ടുകാരാണ് കണ്ടെത്തിയത്. ഭർത്താവുമായി അകന്ന് കഴിഞ്ഞിരുന്ന ഉമ്മുസൽമ വീടുപണിക്ക് കോൺട്രാക്ട് എടുത്ത മുഹമ്മദ് ഷെരീഫുമായി അടുപ്പത്തിലായിരുന്നു. ഈ ബന്ധത്തിൽ ഗർഭിണിയായതോടെ പ്രസവ ചികിത്സ ഏറ്റെടുക്കണമെന്നും കുട്ടിക്ക് ചിലവിന് തരണമെന്നും ഉമ്മുസൽമ ആവശ്യപ്പെട്ടു. ഇതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്.
തുടർന്ന് സംഭവ ദിവസം പ്രതിയായ മുഹമ്മദ് ഷെരീഫ് വീട്ടിലെത്തി ഉമ്മുസൽമയെയും അവരുടെ മകനേയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതകത്തിനിടയിൽ ഉമ്മുസൽമ പ്രസവിക്കുകയും കുഞ്ഞ് മരിക്കുകയും ചെയ്തു. തുടർന്ന് കൊലപാതകത്തിന് ദൃക്സാക്ഷിയായ ഏഴുവയസുകാരൻ ദിൽഷാദിനെയും സമാനമായ രീതിയിൽ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം, വീടുകയറി ആക്രമണം, ഗർഭസ്ഥ ശിശുവിനെ കൊലപ്പെടുത്തൽ എന്നീ വകുപ്പുകളിൽ മുഹമ്മദ് ഷെരീഫ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി.