Listen live radio
വാളവയലിലെ കുട്ടികൾക്ക് പഠിക്കാൻ സ്‌കൂളില്ല: ആദിവാസി വിഭാഗത്തിൽ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ ദുരിതത്തിൽ
പൂതാടി്: സംസ്ഥാനത്ത് നവംബർ ഒന്ന് മുതൽ സ്‌കൂളുകൾ തുറക്കാനിരിക്കെ യുപി വിഭാഗമില്ലാത്തതിനാൽ ദുരിതത്തിലായിരിക്കുകയാണ് ഒരു കൂട്ടം വിദ്യാർത്ഥികൾ. വയനാട് പൂതാടി പഞ്ചായത്തിലെ വാളവയലിലെ കുട്ടികളാണ് പ്രതിസന്ധി നേരിടുന്നത്. എൽ.പിയും, ഹയർ സെക്കണ്ടറി വിഭാഗവുമുള്ള സ്‌കൂളിൽ യു.പി ഇല്ലാത്തതിനാൽ അകലെയുള്ള സ്‌കൂളുകളിലേക്ക് മാറാൻ നിർബന്ധിതരാവുകയാണ് ഇവിടുത്തെ വിദ്യാർത്ഥികൾ.
പ്രദേശത്തുള്ള വാളവയൽ ഹൈസ്‌കൂളിൽ യുപി വിഭാഗമില്ല. വിദ്യാഭ്യാസ വകുപ്പ് അടിയന്തിരമായി ഇടപെട്ട് സ്‌കൂളിൽ യുപി വിഭാഗം അനുവദിക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. വയനാട്ടിലെ തന്നെ ആദ്യകാല സ്‌കൂളുകളിലൊന്നാണ് വാളവയൽ ഹൈസ്‌കൂൾ. അടച്ചുപൂട്ടൽ ഭീഷണി നേരിട്ടിരുന്ന സ്‌കൂൾ നാട്ടുകാരും അധ്യാപകരുമെല്ലാം ഏറെ പരിശ്രമിച്ചാണ് തിരികെക്കൊണ്ടുവന്നത്.
പത്താം ക്ലാസിൽ നൂറ് ശതമാനം വിജയമെന്ന നേട്ടം സ്‌കൂൾ കരസ്ഥമാക്കിയിരുന്നു. ഇന്ന് കെട്ടിടങ്ങളും സ്ഥലവുമെല്ലാമുണ്ടെങ്കിലും യുപി വിഭാഗം ഇല്ലാത്തത് ഗോത്രവിഭാങ്ങളിലെ കുട്ടികളുടെ പഠനത്തെയുൾപ്പടെ ബാധിക്കുന്നുണ്ട്. 2011 ലാണ് ഹൈസ്‌കൂളായി അപ്ഗ്രേഡ് ചെയ്തത്. 318 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. മറ്റ് സ്‌കൂളുകളിലെത്താൻ അഞ്ച് കിലോമീറ്ററിലധികം വനത്തിലൂടെയും മറ്റും സഞ്ചരിക്കണം. വീടിനടുത്തുള്ള ഈ സ്‌കൂളിൽ ഒന്നുമുതൽ പത്താം ക്ലാസ് വരെ പഠിക്കണമെന്നാണ് കുട്ടികളുടെയും രക്ഷിതാക്കളുടേയും ആഗ്രഹം. യു പി വിഭാഗം ലഭിക്കാനായി സർക്കാർ അടിയന്തിര ഇടപെടൽ നടത്തണമെന്ന് ഇവർ ആവശ്യപ്പെട്ടു.