Listen live radio
തിരുവനന്തപുരം: ജമ്മുകാശ്മീരിൽ ഭീകരരുമായി നടന്ന സൈനിക ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരിൽ ഒരാളായ കൊട്ടാരക്കര സ്വദേശി വൈശാഖിന്റെ ഭൗതികശരീരം ഇന്ന് നാട്ടിലെത്തിക്കും.
ഇന്ന് രാത്രിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലാകും ഭൗതികശരീരം എത്തിക്കുക. തുടർന്ന് ‘വൈശാഖം’ എന്ന സ്വന്തം വീട്ടിലേക്ക് കൊണ്ടു പോകും. കുടവട്ടൂർ എൽപി സ്‌കൂളിൽ പൊതുദർശനത്തിന് വെച്ചശേഷം കുടവട്ടൂരിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ നാളെ സംസ്‌കാരം നടത്തും.
രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച വൈശാഖിന്റെ വാർത്ത ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. 24 വയസുകാരനായ വൈശാഖിന്റെ വേർപാട് ഇനിയും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. ജമ്മു കാശ്മീരിലെ പൂഞ്ചിൽ നിയന്ത്രണ രേഖയ്ക്ക് സമീപം തിങ്കളാഴ്ചയായിരുന്നു ഭീകരരുമായി ഏറ്റുമുട്ടൽ ഉണ്ടായത്. സംഭവത്തിൽ ഒരു ജൂനിയർ കമാൻഡന്റ് ഓഫീസറും നാല് ജവാന്മാരുമാണ് കൊല്ലപ്പെട്ടത്.
2017ൽ സൈന്യത്തിൽ ചേരുമ്പോൾ വൈശാഖിന് 20 വയസ് മാത്രമായിരുന്നു പ്രായം. ഏറെ വർഷത്തെ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു വീട് വേണമെന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുമ്പാണ് വൈശാഖ് തന്റെ സ്വപ്നം സഫലീകരിച്ചത്. വൈശാഖം എന്ന തന്റെ വീട്ടിൽ അവസാനമായി വൈശാഖ് എത്തിയത് ഇക്കഴിഞ്ഞ ഓണത്തിനാണ്. കൊട്ടാരക്കര വെളിയം ആശാമുക്ക് സ്വദേശിയായ വൈശാഖ് ഹരികുമാർ-മീന ദമ്പതികളുടെ മകനാണ്. ശിൽപയാണ് ഏക സഹോദരി.