Listen live radio
വയനാട് പാക്കേജിന്റെ ഭാഗമായി കാർഷിക മേഖലയിൽ 13.3 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം. പ്രാരംഭ ഘട്ടത്തിൽ 6.25 കോടി രൂപയുടെ പദ്ധതി നടപ്പാക്കിത്തുടങ്ങി. 26 തദ്ദേശസ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
കർഷകരുടെ മുഖ്യ വരുമാനമാർഗമായ കാപ്പി, കുരുമുളക് കൃഷികൾക്കു പുറമെ ജാതി, ഇഞ്ചി, മഞ്ഞൾ തുടങ്ങിയവയുടെ കൃഷി വ്യാപനവും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. പുതിയതായി കുരുമുളകു തോട്ടം വച്ചുപിടിപ്പിക്കാനും നിലവിലുള്ള കൃഷിയുടെ പുനരുദ്ധാരണത്തിനും, കുരുമുളക് നഴ്‌സറികൾ സ്ഥാപിക്കാനും സൂക്ഷ്മ മൂലകങ്ങളുടെ ഉപയോഗത്തിനും പദ്ധതി പ്രകാരം ആനുകൂല്യം നൽകുന്നുണ്ട്. തെരഞ്ഞെടുത്ത പഞ്ചായത്തുകളിൽ ജാതി കൃഷി പുതുതായി വ്യാപിപ്പിക്കാൻ ജാതി തൈകളുടെ വില ഉൾപ്പെടെയുള്ള ഘടകങ്ങൾക്ക് ധനസഹായം നൽകുന്നുണ്ട്. ഒരു ഹെക്ടറിൽ 156 ജാതി ഗ്രാഫ്റ്റുകളാണ് പുതുതായി വച്ചുപിടിപ്പിക്കേണ്ടത്. കാപ്പിത്തോട്ടങ്ങളുടെ പുനരുദ്ധാരണത്തിനും പുതിയ ജാതിത്തോട്ടം വച്ചു പിടിപ്പിക്കാനും വയനാട് പാക്കേജിൽ പദ്ധതികളുണ്ട്. കാപ്പിത്തോട്ടത്തിൽ കണിക ജലസേചനത്തിന് 50% സബ്‌സിഡി നൽകും. ഒരു ഹെക്ടർ കാപ്പിത്തോട്ടത്തിൽ 3 മീറ്റർ അകലത്തിൽ വച്ചുപിടിപ്പിച്ച കാപ്പികൃഷിക്ക് കണിക ജലസേചനത്തിനായി 80,000 രൂപ ഹെക്ടറിന് ചെലവ് വരുന്നുണ്ടെങ്കിൽ 50% സബ്‌സിഡിയായ 40,000 രൂപ കർഷകർക്ക് ആനുകൂല്യമായി നൽകും. ജില്ലയിലെ ചെറുകിട നാമമാത്ര കർഷകർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.