Listen live radio
കോഴിക്കോട് കായക്കൊടിയിൽ ദലിത് വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രദേശവാസികളടക്കമുള്ളവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. നാല് പ്രതികളെയും കോഴിക്കോട് പോക്‌സോ കോടതിയിലാണ് ഹാജരാക്കുക.
പതിനേഴുകാരിയായ ദലിത് വിദ്യാർഥിനിയെ പ്രണയം നടിച്ചെത്തിയ സുഹൃത്തും മൂന്ന് കൂട്ടുകാരും ചേർന്ന് ജാനകിക്കാട്ടിൽവെച്ച് പീഡനത്തിനിരയാക്കിയെന്നാണ് കേസ്. ഒന്നാം പ്രതി സായൂജ് തെക്കേപറമ്പത്ത് ഈ മാസം മൂന്നാം തീയതിയാണ് വിദ്യാർഥിനിയെ പീഡിപ്പിച്ചത്. സ്ഥലത്തെത്തിയ മറ്റ് പ്രതികളായ ഷിബു പറച്ചാലിൽ, രാഹുൽ തമിഞ്ഞാൽ, അക്ഷയ് പാലോളി എന്നിവർ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നും വിദ്യാർഥിനി മൊഴി നൽകി. തുടർന്ന് നാദാപുരം എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നാലു പ്രതികളെയും അറസ്റ്റ് ചെയ്തു.
ഇവരെ ഇന്ന് കോഴിക്കോട് പോക്‌സോ കോടതിയിൽ ഹാജരാക്കും. പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രദേശവാസികളടക്കം നിരവധി പേരുടെ മൊഴി രേഖപ്പെടുത്താനുണ്ട്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.