Listen live radio
കോഴിക്കോട്: പുരാവസ്തു തട്ടിപ്പ് കേസിൽ പിടിയിലായ മോൻസൻ മാവുങ്കലിന്റെ ഗോഡൗണിൽ നിന്ന് തിമിംഗലത്തിന്റെ എല്ല് വനംവകുപ്പ് പിടിച്ചെടുത്തു. കാക്കനാട്ടെ ഒരു കെട്ടിടത്തിൽ നിന്നാണ് മോൻസൻ ഒളിപ്പിച്ചുവച്ചിരുന്ന വസ്തുക്കൾ കണ്ടെത്തിയത്.
മോൺസൻറെ പുരാവസ്തു മ്യൂസിയത്തിലാണ് തിമിംഗിലത്തിൻറെ എല്ലുകൾ സൂക്ഷിച്ചിരുന്നത്. എന്നാൽ, തട്ടിപ്പു പുറത്തു വന്നതിനു പിന്നാലെ അറസ്റ്റിന് മൂന്നുദിവസം മുമ്പ് ഇവ മ്യൂസിയത്തിൽ നിന്ന് മാറ്റിയിരുന്നു. എല്ലുകൾ ഉടൻ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാനാണ് വനംവകുപ്പിൻറെ തീരുമാനം. മോൻസൻറെ മ്യൂസിയത്തിലുണ്ടായിരുന്ന ആനക്കൊമ്പ് അടക്കമുള്ള വസ്തുക്കൾ വ്യാജമാണെന്ന് നേരത്തെ അന്വേഷണത്തിൽ ബോധ്യപ്പെട്ടിരുന്നു.
സാമ്പത്തിക തട്ടിപ്പു കേസുകൾക്ക് പുറമെ മോൻസൺ മാവുങ്കലിനെതിരെ പൊലീസ് പോക്‌സോ കേസും എടുത്തിരുന്നു. തുടർ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ കലൂരിലെ വീട്ടിൽ വെച്ച് ബാലാത്സംഗം ചെയ്‌തെന്ന പെൺകുട്ടിയുടെ പരാതിയിലാണ് മോൻസണിനെതിരെ കേസെടുത്തിരിക്കുന്നത്. ഈ കേസിൽ മാവുങ്കലിൻറെ മേക്കപ്പ് മാൻ ജോഷിയും അറസ്റ്റിലായിരുന്നു.