Listen live radio
അനുപമയുടെ കുഞ്ഞിനെ ഉപേക്ഷിക്കാൻ വീട്ടുകാർ തയ്യാറാക്കിയ സമ്മതപത്രം പുറത്ത്; തയ്യാറാക്കിയത് പ്രസവത്തിന് മുമ്പ്
തിരുവനന്തപുരം: പ്രസവിക്കുന്നതിന് മുമ്പ് തന്നെ കുഞ്ഞിനെ ശിശുക്ഷേമ സമിതിയിൽ ഉപേക്ഷിക്കാൻ അനുപമയുടെ അച്ഛൻ ജയചന്ദ്രൻ ഒപ്പിട്ടുവാങ്ങിയ സമ്മതപത്രം പുറത്ത്. കുഞ്ഞിനെ കാണാനില്ലെന്ന് കാണിച്ച് അനുപമ ഏപ്രിൽ 19 ന് പേരൂർക്കട പൊലീസിലും പിന്നാലെ ഡിജിപിക്കും നൽകിയ പരാതി കേസെടുക്കാതെ ഒതുക്കിയത് നിയമപരമായി നിലനിൽക്കാത്ത ഈ സമ്മതപത്രത്തിൻറെ അടിസ്ഥാനത്തിലാണ്. തൻറെ സമ്മതമില്ലാതെ ഭീഷണിപ്പെടുത്തിയാണ് ഇതിൽ ഒപ്പുവെപ്പിച്ചതെന്നാണ് അനുപമ പറയുന്നത്.
ഒക്ടോബർ 19 നാണ് നെയ്യാർ മെഡിസിറ്റിയിൽ അനുപമ ആൺകുഞ്ഞിന് ജന്മം നൽകിയത്. അതിന് നാല് ദിവസം മുമ്പ് നോട്ടറി ഹരിലാലും അച്ഛൻ ജയചന്ദ്രൻറെ സുഹൃത്തും അനുപമയെ കാണാൻ വീട്ടിലെത്തി. അനുപമയെക്കൊണ്ട് ഇതിൽ ഒപ്പുവെപ്പിച്ചു. തന്നെ ഭീഷണിപ്പെടുത്തി ഒപ്പ് വെപ്പിച്ചു എന്നാണ് അനുപമ നേരത്തെ തന്നെ ഇതിനെക്കുറിച്ച് പറഞ്ഞത്.
പ്രസവിച്ച് കഴിഞ്ഞാൽ കുഞ്ഞിനെ ശിശുക്ഷേമ സമിതിയിൽ ഉപക്ഷിക്കാനുള്ള സമ്മതപത്രമാണ് അനുപമയുടെ അച്ഛൻ നോട്ടറിയുടെ സഹായത്തോടെ തയ്യാറാക്കിയത്. അതേസമയം തനിക്ക് കുഞ്ഞിനെ വേണമെന്ന് തോന്നിയാൽ തിരിച്ചെടുത്ത് വളർത്താൻ അവകാശമുണ്ടാകുമെന്നും ഈ സമ്മത പത്രത്തിൽ പറയുന്നു. എന്നാൽ പ്രസവിക്കുന്നതിന് മുമ്പ്് ഇങ്ങനെയൊരു സമ്മതപത്രത്തിൽ ഒപ്പിട്ടാൽ തന്നെ കുഞ്ഞിനെ ഉപേക്ഷിക്കാൻ നിയമപ്രകാരം കഴിയില്ല. മാതാപിതാക്കൾ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് മുമ്പിൽ ഹാജരായി കുട്ടിയെ വളർത്താനാകില്ലെന്ന് പറഞ്ഞാൽ മാത്രമേ കുഞ്ഞിനെ സറണ്ടർ ചെയ്യാനാകൂ. നിയമപരമായി ഒരു സാധുതയുമില്ലാത്ത ഈ സമ്മതപത്രം പക്ഷേ പൊലീസിനു മുമ്പിൽ ജയചന്ദ്രൻ ഹാജരാക്കി.
ഈ സമ്മത പത്രത്തിൻറെ പേരിൽ അനുപമ തൻറെ കുഞ്ഞിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നൽകിയ പരാതികളെല്ലാം കേസില്ലാതെ ഒതുക്കിത്തീർക്കുകയും ചെയ്തു. എല്ലാം അനുപമയുടെ സമ്മതത്തോടെയാണ് ചെയ്തത് എന്ന് വരുത്തിത്തീർക്കാൻ അച്ഛൻ ജയചന്ദ്രൻ നടപ്പാക്കിയ പദ്ധതി പക്ഷേ ജയചന്ദ്രന് തന്നെ തിരിച്ചടിയാവുകയും ചെയ്തു.