Listen live radio
ഇല്ലാക്കഥകൾ പറഞ്ഞ് അപമാനിച്ചു, ആരുടെ കൂടെ ജീവിക്കണം എന്നത് എന്റെ തീരുമാനം: സജി ചെറിയാനെതിരെ പരാതി നൽകി അനുപമ
തിരുവനന്തപുരം: ദത്ത് വിവാദത്തിൽ തന്നെയും അജിത്തിനെയും അപമാനിച്ച മന്ത്രി സജി ചെറിയാനെതിരെ പരാതി നൽകി അനുപമ ചന്ദ്രൻ. പഠിപ്പിച്ചു വളർത്തി സ്ഥാനത്തെത്തിച്ചപ്പോൾ എങ്ങനെയാണ് വഴി തിരിഞ്ഞ് പോയതെന്ന് അനുപമയുടെയും അജിത്തിന്റെയും പേരെടുത്ത് പറയാതെ മന്ത്രി വിമർശിച്ചിരുന്നു. ഇതിനെതിരെയാണ് അനുപമ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ഇല്ലാക്കഥകൾ പറഞ്ഞ് മന്ത്രി തന്നെ അപമാനിച്ചുവെന്നും ആരുടെ കൂടെ ജീവിക്കണം എന്നത് തന്റെ മാത്രം തീരുമാനമാണെന്നും അനുപമ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.
സ്വന്തം മകൾ, കല്യാണം കഴിച്ച് രണ്ടും മൂന്നും കുട്ടികളുള്ള ഒരുവനെ പ്രേമിച്ച് പോകുമ്പോഴുണ്ടാകുന്ന രക്ഷിതാക്കളുടെ മനോനില മനസിലാക്കണമെന്ന് മന്ത്രി പറഞ്ഞിരുന്നു. സ്ത്രീ മുന്നേറ്റം ലക്ഷ്യമാക്കി സാംസ്‌കാരിക വകുപ്പ് നടപ്പാക്കുന്ന ‘സമം’ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സ്ത്രീകളുടെ നാടകക്കളരി കാര്യവട്ടം ക്യാമ്പസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികൾ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛനെ ജയിലേക്കു വിടുക. ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങൾ എതിരല്ല. പക്ഷെ, പഠിപ്പിച്ചു വളർത്തി സ്ഥാനത്തെത്തിച്ചപ്പോൾ ആ കുട്ടി എങ്ങനെയാണ് വഴി തിരിഞ്ഞു പോയത്. ഊഷ്മളമായ അവളുടെ ജീവിതത്തെക്കുറിച്ച് എന്തെല്ലാം സ്വപ്നങ്ങളാവും മാതാപിതാക്കൾ കണ്ടിട്ടുണ്ടാവുക,’ മന്ത്രി പറഞ്ഞു. തനിക്ക് മൂന്നു പെൺകുട്ടികളായത് കൊണ്ടാണ് ഇത് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.