Listen live radio
അധ്യാപകർ രക്ഷിതാക്കളെപോലെ കുട്ടികളെ നോക്കുമെന്ന് മന്ത്രി; മതപരമായ കാരണങ്ങൾ കൊണ്ട് നോക്കാതിരിക്കുമോ എന്ന് ട്രോൾ
തിരുവനന്തപുരം: അധ്യാപകർ രക്ഷിതാക്കളെ പോലെ കുട്ടികളെ നോക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒന്നരവർഷത്തിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്‌കൂളുകൾ തുറക്കുമ്പോൾ പൊതുവിദ്യാഭ്യാസത്തിന് ഇത് ചരിത്ര ദിനമെന്ന് മന്ത്രി പറഞ്ഞു.
‘കുട്ടികൾ സ്‌കൂളുകളിലേക്ക് മടങ്ങിയെത്തുമ്പോൾ അവരുടെ ആരോഗ്യകാര്യങ്ങളിൽ ഒരു ആശങ്കയും വേണ്ട. വീട്ടിൽ മാതാപിതാക്കൾ എങ്ങനെയാണോ കുട്ടികളെ നോക്കുന്നത് അതുപോലെയായിരിക്കും അധ്യാപകരും സ്‌കൂളുകളിലെ ജീവനക്കാരും കുട്ടികളെ നോക്കുക. കുട്ടികളുടെ ശുചിത്വം, സുരക്ഷ എന്നിവയ്ക്ക് വേണ്ടുന്ന എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട്’, ശിവൻകുട്ടി വ്യക്തമാക്കി.
‘കുട്ടികളുടെ ആരോഗ്യത്തിന് ഒരു ബുദ്ധിമുട്ടുകളുമുണ്ടാകില്ല. അവരുടെ ആരോഗ്യത്തിന് സംരക്ഷണം നൽകുന്ന പ്രോട്ടോക്കോൾ കൃത്യമായി നടപ്പിലാക്കും. ശുചിമുറി ഉൾപ്പെടെ കുട്ടികൾ ഉപയോഗിക്കുന്ന സ്ഥലങ്ങളിൽ സുരക്ഷയും ശുചിത്വവും പാലിക്കുന്നതിന് എല്ലാം തയ്യാറാണെന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ യാത്രയ്ക്കും പ്രശ്നങ്ങളുണ്ടാകില്ലെന്നും സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെന്നും’, മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ വിമർശനങ്ങളുമായി പലരും രംഗത്തെത്തിയിട്ടുണ്ട്. മതപരമായ കാരണങ്ങളാൽ വാക്സിൻ എടുക്കാൻ കഴിയാത്ത അധ്യാപകർ ഇനി മതപരമായ കാരണങ്ങളാൽ കുട്ടികളെ നോക്കാതെയിരിക്കുമോ എന്നാണ് വിമർശനം ഉയരുന്നത്. മതപരമായ കാരണങ്ങളാൽ വാക്സിൻ എടുക്കാത്ത അധ്യാപകർക്ക് സർക്കാർ ഇളവുകൾ നൽകിയത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു.