Listen live radio
കണ്ണൂർ: ഇന്ധനവില വർധനയിൽ കേരളസർക്കാർ ഇളവ് പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ചക്രസ്തംഭന സമരം നടത്തുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ. തിങ്കളാഴ്ച എട്ടിന് രാവിലെ 11 മുതൽ 11.15 വരെ റോഡിൽ വാഹനങ്ങൾ നിർത്തിയുള്ള പ്രതിഷേധമാണ്. അതത് ഡി.സി.സി.കളുടെ നേതൃത്വത്തിൽ ജില്ലകളിൽ സമരം നടക്കും. ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെയും ഗതാഗതക്കുരുക്ക് ഇല്ലാതെയുമാണ് സമരമെന്ന് സുധാകരൻ പറഞ്ഞു.
ഇന്ധനവിലയിൽ തകർന്നുകിടക്കുന്ന സാധാരണക്കാർക്ക് വേണ്ടിയാണ് സമരം. കേരളം ഭരിക്കുന്ന സി.പി.എം. ഇത് കാണുന്നില്ല. വിലവർധനയ്‌ക്കെതിരേ നേരത്തേ സമരം നടത്തിയ സി.പി.എം., കേന്ദ്രം ഇളവ് നൽകിയാൽ ആനുപാതികമായി കുറയ്ക്കുമെന്ന് പറഞ്ഞിരുന്നു. ആ സർക്കാരിന്റെ ധനമന്ത്രിയാണ് ഇപ്പോൾ തിരിച്ചുപറയുന്നത്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെന്നപോലെയാണ് ഇവിടെ സി.പി.എം. -അദ്ദേഹം പറഞ്ഞു.
നികുതി വർധനയിലൂടെ 2000 കോടിയുടെ അധികവരുമാനമാണ് ലഭിച്ചത്. ഇതുവരെ 18,000 കോടി ലഭിച്ചിട്ടും അതിൽ ഒരുശതമാനം ജനങ്ങൾക്ക് നൽകുന്നില്ല. രാജസ്ഥാൻ സർക്കാർ നികുതിയിളവ് നൽകുന്നില്ലല്ലോ എന്ന ചോദ്യത്തിന് എ.ഐ.സി.സി. നേതൃത്വം അക്കാര്യം രാജസ്ഥാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സുധാകരൻ പറഞ്ഞു.