Listen live radio
മലപ്പുറം: വേങ്ങരയിൽ നിരോധിത ലഹരി ഉൽപ്പന്നമായ ഹാൻസിന്റെ വ്യാജ ഫാക്ടറി കണ്ടെത്തി. വേങ്ങര വട്ടപ്പൊന്തയിലാണ് യന്ത്രസംവിധാനമുൾപ്പെടെ ഉപയോഗിച്ചുള്ള ആധുനിക ഫാക്ടറി പ്രവർത്തിച്ചത്.
സ്ഥാപനത്തിന്റെ ഉടമയും 3 ജീവനക്കാരുമാണ് പിടിയിലായത്. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കേന്ദ്രത്തിലേക്ക് പോലീസ് എത്തിയത്. ഉടമ പാലക്കാട് വല്ലപ്പുഴ സ്വദേശി നടുത്തൊടി ഹംസ (36), വേങ്ങര വലിയോറ സ്വദേശി കൺകടവൻ അഫ്സൽ, (30), തിരൂരങ്ങാടി എ.ആർ നഗർ സ്വദേശി കഴുങ്ങും തോട്ടത്തിൽ മുഹമ്മദ് സുഹൈൽ ( 25) അന്യസംസ്ഥാന തൊഴിലാളി ഡൽഹി സ്വദേശി അസ്ലം (23) എന്നിവരെയാണ് മലപ്പുറം ജില്ലാ ആന്റി നർക്കോട്ടിക്ക് സ്‌ക്വാഡ് പിടികൂടിയത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് ഹാൻസ് എത്തിക്കുന്നത് ഈ ഫാക്ടറിയിൽ നിന്നാണെന്നും ആദ്യമായി ആണ് സംസ്ഥാനത്ത് ഇത്തരത്തിൽ ഹാൻസ് നിർമ്മിക്കുന്ന ഫാക്ടറി കണ്ടെത്തുന്നതെന്നും അന്വേഷണസംഘം വ്യക്തമാക്കി. ഇവിടെനിന്നും 50 ലക്ഷത്തോളം വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു. ബീഡി കമ്പനി എന്ന വ്യാജേനയാണ് ആളൊഴിഞ്ഞ റബ്ബർ തോട്ടത്തിനു നടുവിലെ ഇരുനില വീട്ടിൽ ഫാക്ടറി പ്രവർത്തിച്ചിരുന്നത്.