Listen live radio
വടകര: അത്യാഹിതങ്ങൾക്കായി വിളിക്കേണ്ട ഫയർ ഫോഴ്‌സിലേക്ക് അനാവശ്യമായി വിളിച്ചാൽ പൊലീസിന്റെ പിടി വീഴും. കഴിഞ്ഞ ദിവസം വടകര ഫയർ സ്‌റ്റേഷനിൽ അത്യാഹിത ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കുന്ന 101 എന്ന നമ്പറിലേക്ക് നിരന്തരം വിളിച്ച പുറമേരി സ്വദേശി ഉദ്യോഗസ്ഥർ ഫോൺ എടുത്താൽ ഒന്നും സംസാരിക്കാതെ ഫോൺ കട്ട് ചെയ്യുകയുണ്ടായി.
ഉദ്യോഗസ്ഥർ പലതവണ ഉപദേശിച്ചിട്ടും യുവാവ് ഫോൺവിളി തുടരുകയായിരുന്നു. ഇതേത്തുടർന്ന് ഫയർ ഫോഴ്സ് അധികൃതർ ജില്ല പൊലീസ് ആസ്ഥാനത്തെ സൈബർ ടീമിന് പരാതി നൽകി. അടുത്തദിവസം തന്നെ യുവാവ് പൊലീസിന്റെ പിടിയിലായി. കേസ് എടുക്കരുതെന്നും ഇനി ആവർത്തിക്കില്ലെന്നും സ്‌റ്റേഷൻ ഓഫീസറോട് അപേക്ഷിച്ച യുവാവിനെ താക്കീതോടെ പറഞ്ഞുവിടുകയായിരുന്നു.
അത്യാഹിതങ്ങൾക്ക് ആയി 24 മണിക്കൂർ ഉപയോഗിക്കുന്ന 101 എന്ന നമ്പറിലേക്ക് ഇത്തരം അനാവശ്യ കോളുകൾ കടന്നുവരുന്നതിലൂടെ നഷ്ടപ്പെടുന്നത് ജീവൻ രക്ഷക്കായി സ്‌റ്റേഷനിലേക്ക് വിളിക്കുന്ന അനേകം ആളുകൾക്ക് ലഭിക്കുന്ന ജീവൻരക്ഷാ സഹായവും വിലപ്പെട്ട ജീവനുമാണ്.
ഇത്തരം പ്രവണതകൾ ആവർത്തിക്കരുതെന്നും കുട്ടികൾക്ക് കളിക്കാൻ തങ്ങളുടെ ഫോൺ നൽകരുതെന്നും വടകര ഫയർ ആൻഡ് റെസ്‌ക്യു സ്‌റ്റേഷൻ ഓഫിസർ കെ.അരുൺ പറഞ്ഞു.