Listen live radio
തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ നിർണായക നീക്കവുമായി ചൈൽഡ് വെൽഫെയർ കമ്മിറ്റി. അനുപമയുടെ കുഞ്ഞിനെ അഞ്ച് ദിവസത്തിനകം നാട്ടിലെത്തിക്കണമെന്ന ഉത്തരവ് ചൈൽഡ് വെൽഫെയർ കമ്മിറ്റി ശിശുക്ഷേമസമിതിക്ക് കൈമാറി. കുഞ്ഞിനെ നാട്ടിലെത്തിക്കാനുള്ള നടപടികൾക്ക് ശിശുക്ഷേമ സമിതി ഉടൻ തുടക്കം കുറിക്കുമെന്നാണ് റിപ്പോർട്ട്.
കേരളത്തിലെത്തിച്ച് കുഞ്ഞിൻറെ ഡി.എൻ.എ പരിശോധന നടത്തുമെന്നാണ് സൂചന. ദത്ത് വിവാദത്തിൽ ഒത്തുകളി സംശയിക്കുന്നതായി അനുപമ ആരോപണം ഉന്നയിച്ചിരുന്നു. ശിശുക്ഷേമ സമിതിയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും (സി.ഡബ്ല്യൂ.സി) പരസ്പരം പഴിചാരുകയാണെന്നും ഇവരുവരുടെയും വാദങ്ങളിൽ ആശയക്കുഴപ്പമുണ്ടെന്നും അനുപമ ആരോപിച്ചു.
കേസ് പരിഗണിക്കുന്ന വഞ്ചിയൂർ കുടുംബകോടതി നിർദേശപ്രകാരമുള്ള നടപടികൾക്കായി സി.ഡബ്ല്യൂ.സിക്ക് മുമ്പാകെ ഹാജരായതിന് ശേഷമാണ് അനുപമയുടെ പ്രതികരണം. ശിശുക്ഷേമസമിതി സെക്രട്ടറി ഷിജുഖാന്റെ മാത്രം തെറ്റെന്ന നിലയിലാണ് സി.ഡബ്ല്യൂ.സിയുടെ നിലപാട്. ഇത് പൂർണമായി അംഗീകരിക്കാനാകില്ല. സി.ഡബ്ല്യൂ.സിയുടെ ഭാഗത്തും തെറ്റ് സംഭവിച്ചിട്ടുണ്ട്. കോടതി കേസ് പരിഗണിക്കുന്ന സമയത്ത് ഡി.എൻ.എ നടപടികൾ നടക്കുമെന്ന് കരുതുന്നില്ലെന്നും ശിശുക്ഷേമ സമിതിക്ക് മുന്നിലെ സമരം തുടരുമെന്നും അനുപമ പറഞ്ഞിരുന്നു.