Listen live radio
തിരുവനന്തപുരം: പച്ചക്കറി വിപണിയിലുണ്ടായ അനിയന്ത്രിത വിലക്കയറ്റം തടയാൻ ഊർജ്ജിത ഇടപെടൽ നടത്തിയിട്ടുണ്ടെന്ന് കൃഷി മന്ത്രി പി പ്രസാദ് അറിയിച്ചു. വിപണിയിലേക്ക് ആവശ്യമായ പച്ചക്കറി പ്രാദേശികമായും ഇതരസംസ്ഥാനങ്ങളിൽ നിന്നും സംഭരിക്കാൻ ഹോർട്ടികോർപ്പിനും വി.എഫ്.പി.സി.കെയ്ക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
വിപണിയിലെ ചൂഷണം തടയാൻ കർഷകർ നേരിട്ട് നടത്തുന്ന നഗരവഴിയോര ചന്തകൾ സജീവമാക്കുമെന്നും പച്ചക്കറി ക്ലസ്റ്ററുകളിൽ ഉല്പാദിപ്പിച്ച പച്ചക്കറി ഉല്പന്നങ്ങൾ നേരിട്ട് സംഭരിച്ച് വിപണിയിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ അടിയന്തിര ഇടപെടൽ ആവശ്യമെന്ന് കൃഷി മന്ത്രി കൂട്ടിച്ചേർത്തു. ഇന്ധന വില വർധനവ് വിപണിയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ ശക്തമായ മഴയെ തുടർന്ന് കൃഷി മേഖലയിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തും അയൽ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പച്ചക്കറി ഉല്പന്നങ്ങൾ വിപണിയിലേക്ക് എത്തുന്നതിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.