Listen live radio
രാജ്യത്ത് പുതിയ തരം ഫംഗസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ദില്ലി എയിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച രണ്ട് പേർക്കാണ് ‘ആസ്പർജില്ലസ് ലെന്റുലസ്’എന്ന ഫംഗസ് ബാധ സ്ഥിരീകരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖം മൂലമാണ് ഇവരെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിൽ ആദ്യമായാണ് ആസ്പർജില്ലസ് ലെന്റുലസ് സ്ഥിരീകരിക്കുന്നത്. മരുന്നുകളെ പ്രതിരോധിക്കാൻ കഴിവുള്ളതാണ് ഈ ഫംഗസ് ബാധ എന്നാണ് വിദഗ്ധർ പറയുന്നത്. 40നും 50നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ച രണ്ട് പേരും.
ഇരുവർക്കും തുടക്കത്തിൽ ക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമിനറി ഡിസീസായിരുന്നു എന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. എന്നാൽ പിന്നീടാണ് ഫംഗസ് ബാധ കണ്ടെത്തുന്നത്. സ്വകാര്യ ആശുപത്രിയിൽ സപ്ലിമെൻറൽ ഓക്‌സിജൻ തെറാപ്പിയും ആന്റിബയോട്ടിക്‌സും ആൻറി ഫംഗൽ മരുന്നുകളും നൽകിയെങ്കിലും ഫലം കാണാഞ്ഞതോടെയാണ് വിശദമായ പരിശോധനയ്ക്കായി എയിംസ് ആശുപത്രിയിലേയ്ക്ക് മാറ്റിയത്. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് ആദ്യത്തെ രോഗി ഫംഗസ് ഇൻഫക്ഷൻ മൂലം മരിച്ചത്.
പനി, ചുമ, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങളോടെ എയിംസിലെത്തിയ രോഗിയിലാണ് രണ്ടാമത് ആസ്പർജില്ലസ് ഫംഗസ് കണ്ടെത്തിയത്. ഒരാഴ്ച്ചയ്ക്ക് ശേഷം അവയവങ്ങളുടെ തകരാർ മൂലം ഇയാളും മരിക്കുകയായിരുന്നു.