Listen live radio
തടി കുറയ്ക്കാൻ വീട്ടുകാർ എന്നെകൊണ്ട് പണിയെടുപ്പിച്ചു; ആരും കാണാതെ ചർദ്ദിക്കാൻ പാടുപെട്ടു: ഗർഭകാലത്തെ അവസ്ഥ പറഞ്ഞ് അനുപമ
തിരുവനന്തപുരം: ദത്ത് വിവാദത്തിൽ അന്തിമ വിധിയ്ക്ക് കാത്തിരിയ്ക്കെ തന്റെ ഗർഭകാല അവസ്ഥ ഓർത്തെടുത്ത് അനുപമ എസ് ചന്ദ്രൻ.
കുട്ടിയെ വളർത്താനായിരുന്നു അമ്മ തീരുമാനിച്ചതെന്നും അതിന് വേണ്ടി ഏറെ കഷ്ടതകൾ അവർ സഹിച്ചെന്നും അനുപമ പറഞ്ഞു. എന്നാൽ അജിത്തിനോടുള്ള അച്ഛന്റെ പക കൊണ്ട് തന്നെ ഗർഭം അതീവ രഹസ്യമായി സൂക്ഷിക്കാൻ തീരുമാനിച്ചുവെന്നും അനുപമ പറഞ്ഞു.
‘അത്യാവശ്യം തടിയുള്ള കുട്ടിയായിരുന്നു ഞാൻ. മൂന്നുമാസമായപ്പോൾ തടി കൂടാൻ തുടങ്ങി. പക്ഷെ ഗർഭിണിയാണെന്ന് വീട്ടിൽ പറയാൻ പറ്റില്ല. അബോർഷന് ഒരിക്കലും താല്പര്യമില്ലായിരുന്നു. എന്തായാലും കുഞ്ഞിനെ വളർത്താൻ തന്നെയായിരുന്നു തീരുമാനം. അജിത്തിന്റെ വിവാഹമോചനത്തിനുശേഷം ഒരുമിച്ചു ജീവിക്കാം എന്ന ധൈര്യമുണ്ടായിരുന്നു-ഇതായിരുന്നു അനുമപമയുടെ മനസ്സിലെ ചിന്ത. ഇതിന് വേണ്ടി ഏറെ സഹിക്കേണ്ടി വന്നു അനുപമയ്ക്ക്. ഇതിനിടെ കോവിഡ് എത്തി. അതോടെ പുറത്തേക്ക് പോക്കു പോലും തടസ്സപ്പെട്ടു’- അനുപമ പറഞ്ഞു.
‘വീട്ടിലിരുന്ന് ഭക്ഷണം കഴിച്ച് തടി കൂടുന്നുവെന്നതായിരുന്നു അമ്മയുടെ ആദ്യ സംശയം. തടി കുറയ്ക്കാൻ വീട്ടുകാർ എന്നെകൊണ്ട് കൂടുതൽ പണിയെടുപ്പിക്കാൻ തുടങ്ങി. തൊട്ടടുത്തുള്ള ഞങ്ങളുടെ തന്നെ ഒരു പറമ്പിൽ അത്യാവശ്യം കൃഷിയൊക്കെയുണ്ട്. അവിടെ ഒരു കിണറുമുണ്ട്. കിണറ്റിൽ നിന്ന് വെള്ളം കോരി ചെടികൾ നനയ്ക്കാൻ ഏൽപ്പിച്ചു. രാവിലെയും വൈകീട്ടും ഹെർബൽ ജ്യൂസും ഉച്ചയ്ക്ക് പുട്ടുമായിരുന്നു ഭക്ഷണം. കടുത്ത വിശപ്പായിരുന്നു.- അനുപമ ഓർത്തെടുത്തു.
‘രാവിലെ എന്നും ചർദ്ദിയും ഉണ്ടായിരുന്നു. എന്തോ ഭക്ഷ്യവിഷബാധയാണെന്നാണ് വീട്ടുകാർ ധരിച്ചത്. കോവിഡ് കാലമായതുകൊണ്ട് ഡോക്ടറുടെ അടുത്തൊന്നും കൊണ്ടുപോയില്ല. വിളിച്ചു ചോദിച്ച് മരുന്നുവാങ്ങിയതേയുള്ളൂ. എന്നാലും ചർദ്ദിയുണ്ടായിരുന്നു. ചർദ്ദിക്കാതിരിക്കാനുള്ള മരുന്ന് കഴിച്ചാലും ചർദ്ദിക്കുമായിരുന്നു. ആരും കാണാതെ ചർദ്ദിക്കാൻ പാടുപെട്ടു. വീട്ടിൽ എല്ലാ ജോലികളും ചെയ്തു. അങ്ങനെ ആരും അറിയാതെ ഗർഭകാലത്തെ ആകുലതകൾ മറച്ചു. ആരും അറിയാതെ അജിത്തുമായി ബന്ധപ്പെടുകയും ചെയ്തു’- അനുപമ തന്റെ അവസ്ഥ പങ്കുവെച്ചു.