Listen live radio
സന്നിധാനം: ശബരിമല തീർഥാടകർക്കായി കൂടുതൽ സൗകര്യം ഒരുക്കി സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും.
ദർശനത്തിന് പ്രതിദിനം 30000 മുതൽ 40,000 വരെ ഭക്തർക്ക് വെർച്വൽ ക്യൂവഴിയും 5,000 പേർക്ക് സ്പോട്ട് ബുക്കിങ്ങിലൂടെയുമാണ് ദർശനത്തിന് എത്താനാകുക.
കൂടാതെ നിലയ്ക്കൽ, എരുമേലി ഉൾപ്പെടെയുള്ള 10 സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങളിൽ അയ്യപ്പ ഭക്തർക്കായി ബുക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. കോവിഡ് പ്രതിരോധ വാക്‌സിൻറെ രണ്ട് ഡോസ് എടുത്ത സർട്ടിഫിക്കറ്റോ, അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിലുള്ള ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായോ എത്തുന്ന അയ്യപ്പ ഭക്തർക്ക് സ്‌പോട്ട് ബുക്കിങ്ങിലൂടെ ദർശനത്തിനുള്ള അവസരം ലഭിക്കും.
ദർശനത്തിനായി എത്തുന്ന അയ്യപ്പ ഭക്തർ ഒറിജിനൽ ആധാർ കാർഡ് കൈയിൽ കരുതേണ്ടതാണ്. ഇതര സംസ്ഥാനത്തു നിന്നും എത്തുന്ന ഭക്തർക്കായി അതിർത്തി പ്രദേശമായ കുമളിയിൽ സ്‌പോട്ട് ബുക്കിങ് കേന്ദ്രമുണ്ട്. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് യാതൊരു പരിശോധനയും ഇല്ല. അഞ്ച് വയസിന് മുകളിലുള്ള കുട്ടികൾക്ക് ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വന്നാൽ ദർശനത്തിന് സൗകര്യമുണ്ട്. കുട്ടികൾക്ക് ചോറൂണ് നടത്തുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
നെയ്യഭിഷേകം നടത്തുന്നതിനുള്ള നെയ്യ് അയ്യപ്പന്മാരിൽ നിന്നും ശേഖരിക്കുന്നതിന് പ്രത്യേക കൗണ്ടറുകൾ ദേവസ്വം ബോർഡ് സജീകരിച്ചിട്ടുണ്ട്. വടക്കേ നടയ്ക്ക് സമീപവും ക്ഷേത്രത്തിന് പുറകുവശത്തുമാണ് അഭിഷേകം ചെയ്യേണ്ട നെയ്യ് നൽകേണ്ടത്. സന്നിധാനം പൊലീസ് സ്റ്റേഷന് സമീപത്തുള്ള കൗണ്ടറിൽ നിന്ന് അഭിഷേകം ചെയ്ത നെയ്യ് ഭക്തർക്ക് വാങ്ങി മടങ്ങാം.
പരമ്ബരാഗത പാതയായ പമ്ബ-നീലിമല -അപ്പാച്ചിമേട്, ശരംകുത്തി വഴിയുള്ള യാത്ര അനുവദിക്കുന്നത് സർക്കാറിൻറെ പരിഗണനയിലാണ്. ഈ പാതയിലെ കാടുകൾ വെട്ടിത്തെളിച്ച് സഞ്ചാരയോഗ്യമാക്കിയിട്ടുണ്ട്. ദർശനത്തിനെത്തുന്ന ഭക്തർക്കായി അന്നദാനം, കുടിവെള്ളം തുടങ്ങിയ ക്രമീകരണങ്ങൾ സന്നിധാനം, പമ്ബ, നിലയ്ക്കൽ തുടങ്ങിയ ഇടങ്ങളിൽ ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്.