Listen live radio
മാനന്തവാടി: ഗർഭസ്ഥ ശിശുവും മാതാവും ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന യുവാവ് പൊലീസ് കസ്റ്റഡിയിലായതായി സൂചന. മൂളിത്തോട് സ്വദേശിയായ യുവാവിനെയാണ് മാനന്തവാടി പൊലീസ് തമിഴ്‌നാട്ടിലെ ഏർവാടിയിൽനിന്ന് പിടികൂടിയത്. നവംബർ 20നാണ് എടവക മൂളിത്തോട് പള്ളിക്കൽ ദേവസ്യയുടെയും മേരിയുടെയും മകൾ റിനി (35) മരിച്ചത്.
വിവാഹ മോചന കേസിലുള്ള യുവതി അഞ്ചു മാസം ഗർഭിണിയായിരുന്നു. ശക്തമായ പനിയെയും ഛർദ്ദിയെയും തുടർന്ന് ഈ മാസം 18ന് മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് 19ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 20ന് രാവിലെയാണ് ഗർഭസ്ഥശിശു മരിക്കുന്നത്. പിന്നാലെ മാതാവും മരിച്ചു. മരണത്തിൽ ദുരൂഹത ആരോപണമുയർന്നതോടെ മാനന്തവാടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങുകയായിരുന്നു.
കസ്റ്റഡിയിലുള്ള ആൾ നൽകിയ ജ്യൂസ് കുടിച്ചതോടെയാണ് മകൾ ഛർദ്ദിക്കാൻ തുടങ്ങിയതെന്ന് മാതാപിതാക്കൾ പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഈ യുവാവിനെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയത്. പ്രതിയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ കർമസമിതി രൂപവത്കരിച്ചിരുന്നു.