Listen live radio
തിരുവനന്തപുരം: രാജ്യത്ത് 100 കടന്ന തക്കാളിവില താഴേക്ക്. കാലാവസ്ഥ അനുകൂലമായതോടെ വിളവെടുപ്പ് വർധിച്ചതിനെ തുടർന്നാണ് രാജ്യത്തെ പ്രധാന നഗരങ്ങളിൽ തക്കാളി വില 40 രൂപയിലെത്തിയത്. എന്നാൽ കേരളത്തിൽ ഇപ്പോഴും 80ന് മുകളിലാണ് വില. നവംബറിൽ തമിഴ്നാട്, ആന്ധ്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കനത്ത മഴകാരണമാണ് തക്കാളിവില അപ്രതീക്ഷിതമായി ഉയർന്നത്. കൃഷിനാശവും വെള്ളപ്പൊക്കവും വിതരണ പ്രശ്നങ്ങളുമായിരുന്നു വില ഉയരാൻ കാരണം.
എന്നാൽ കഴിഞ്ഞ ആഴ്ച മുതൽ കാലാവസ്ഥ മെച്ചപ്പെട്ടതോടെ വിപണിയിലേക്ക് തക്കാളി എത്തിത്തുടങ്ങി. ആന്ധ്രയിലെ ചിറ്റൂർ, അനന്ത്പുർ എന്നിവിടങ്ങളിൽ നിന്ന് വലിയ തോതിൽ മറ്റ് സംസ്ഥാനങ്ങളിലേക്ക് തക്കാളി ലോഡ് പോയി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലും വിളവ് മെച്ചപ്പെട്ടു.
അതേസമയം കേരളത്തിലെ പച്ചക്കറി വിലയിൽ കാര്യമായ കുറവുണ്ടായില്ല. മുരിങ്ങാക്കായ വില കിലോക്ക് 300 രൂപ പിന്നിട്ടു. പല ഇനങ്ങൾക്കും ഒക്ടോബറിലെ വിലയേക്കാൾ ഇരട്ടിവില നൽകേണ്ടി വരുന്നു. വിലകുറക്കുന്നതിനായി സർക്കാർ ഇടപെടലും ഫലം കാണുന്നില്ല. വരും ദിവസങ്ങളിൽ മാർക്കറ്റിലേക്ക് കൂടുതൽ പച്ചക്കറി എത്തുമെന്നും തക്കാളിക്കടക്കം വില കുറയുമെന്നാണ് വ്യാപാരികൾ പറയുന്നത്.