Listen live radio
തൃശൂർ: കൂനൂരിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് മരിച്ച മലയാളി വ്യോമസേന ഉദ്യോഗസ്ഥൻ എ പ്രദീപിന്റെ സംസ്‌കാരം ഇന്ന്. ജന്മനാടായ തൃശൂർ പുത്തൂരിൽ വച്ചായിരിക്കും സംസ്‌കാരം നടക്കുക. രാവിലെ ഏഴു മണിയോടെ ഡൽഹിയിൽ നിന്ന് കൊയമ്പത്തൂരിലേക്ക് കൊണ്ടുപോകും . രാവിലെ 11 മണിയോടെ സുലൂർ വ്യോമതാവളത്തിലെത്തിക്കും.
പൊതുദർശനത്തിന് ശേഷം സംസ്‌കാരം
ഉച്ചയ്ക്ക് ഒരു മണിയോടെയായിരിക്കും റോഡ് മാർഗം തൃശൂർ പുത്തൂരിലെത്തിക്കുക. പ്രദീപ് പഠിച്ച പുത്തൂർ സ്‌കൂളിൽ പൊതുദർശനത്തിന് വെച്ചശേഷം വൈകിട്ടോടെയായിരിക്കും അന്ത്യചടങ്ങുകൾ നടക്കുക. വീട്ടുവളപ്പിൽ തന്നെ സംസ്‌കാരം നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.
കൊയമ്പത്തൂരിൽ നിന്നും പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിയും മക്കളും കഴിഞ്ഞ ദിവസം രാത്രി തന്നെ തൃശൂർ പൊന്നുകരയിലെ വീട്ടിൽ എത്തിയിരുന്നു. ഏഴു വയസ്സുകാരൻ ദക്ഷിൺ ദേവ്, രണ്ടു വയസ്സുള്ള ദേവപ്രയാഗ് എന്നിവരാണ് പ്രദീപിന്റെ മക്കൾ. തൃശൂർ പുത്തൂർ പൊന്നൂക്കര അറയ്ക്കൽ വീട്ടിൽ രാധാകൃഷ്ണന്റെയും കുമാരിയുടെയും മകനാണ് 37 കാരനായ പ്രദീപ്.
രാജ്യത്തെ ഞെട്ടിച്ച ദുരന്തം
വ്യോമസേന വാറന്റ് ഓഫീസറായ പ്രദീപ് 2004ലാണ് പ്രദീപ് വ്യോമസേനയിൽ ചേർന്നത്. അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിന്റെ ഫ്‌ലൈറ്റ് ഗണ്ണറായിരുന്നു. ഹെലികോപ്ടർ അപകടത്തിൽ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്, ഭാര്യ മധുലിക, പ്രദീപ് എന്നിവരടക്കം 14 പേരിൽ 13 പേരും മരിച്ചു.