Listen live radio
പത്തനംതിട്ട: വിവാഹമോചന കേസിൽ ഏതാനും മണിക്കൂറിനുള്ളിൽ വിധി വരാനിരിക്കെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ വെച്ചാണ് രക്തം ഛർദിച്ച് കുഴഞ്ഞുവീണ യുവാവ് മരിച്ചത്. ആറന്മുള പൊലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഗാർഹിക പീഡനക്കേസിലെ പ്രതിയായ ആറന്മുള കോഴിപ്പാലം തളിക്കാട്ട് മോടിയിൽ ടി.പി. ബിജുവാണ് (41) മരിച്ചത്.
വെള്ളിയാഴ്ച 1.45 ഓടെയാണ് സംഭവം. ആറുമാസമായി ആലപ്പുഴ ജില്ല ജയിലിലായിരുന്ന ബിജുവിനെ പത്തനംതിട്ട സി.ജെ.എം കോടതിയിൽ എത്തിച്ചതാണ്. അവസാന വട്ട വിചാരണക്കുശേഷം കോടതി വരാന്തയിലിരുന്ന ബിജു ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ചോര ഛർദിച്ചു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വിസ്താരത്തിനിടെ ബിജുവിൽ നിന്ന് വിവാഹമോചനം വേണമെന്ന് ഭാര്യ കോടതിയോട് ആവശ്യപ്പെട്ടു. തുടർന്ന് വിവാഹമോചനത്തിൽ ബിജു ഒപ്പുവെച്ചതോടെ കേസ് പിൻവലിക്കാൻ തയാറാണെന്ന് ഭാര്യ കോടതിയോട് പറഞ്ഞു. ഉച്ചകഴിഞ്ഞ് കേസിന്റെ വിധി വരാനിരിക്കെയാണ് യുവാവിന്റെ മരണം.