Listen live radio
7 ഘട്ടം, ഫെബ്രുവരി 10 – മാർച്ച് 7 വരെ, അഞ്ച് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു
ദില്ലി: ഉത്തർപ്രദേശ്, ഗോവ, പഞ്ചാബ്, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാർത്താസമ്മേളനം തുടങ്ങിയിരിക്കുകയാണ്. ഇതോടെ ഈ അഞ്ച് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ഉത്തർപ്രദേശിൽ 403 മണ്ഡലങ്ങളും, പഞ്ചാബിൽ 117 മണ്ഡലങ്ങളും, ഉത്തരാഖണ്ഡിൽ 70 മണ്ഡലങ്ങളും, മണിപ്പൂരിൽ 60 മണ്ഡലങ്ങളും, ഗോവയിൽ 40 മണ്ഡലങ്ങളുമാണ് വിധിയെഴുതുക.
ഉത്തർപ്രദേശ് | 7 ഘട്ടങ്ങൾ | 10, 14, 20, 23, 27 ഫെബ്രുവരി, 3, 7 മാർച്ച് |
പഞ്ചാബ് | 1 ഘട്ടം | 14 ഫെബ്രുവരി |
മണിപ്പൂർ | 2 ഘട്ടം | 27 ഫെബ്രുവരി, 3 മാർച്ച് |
ഗോവ | 1 ഘട്ടം | 14 ഫെബ്രുവരി |
ഉത്തരാഖണ്ഡ് | 1 ഘട്ടം | 14 ഫെബ്രുവരി |
മാർച്ചിൽ അഞ്ച് സംസ്ഥാനങ്ങളിലെയും മന്ത്രിസഭകളുടെ കാലാവധി അവസാനിക്കുമെന്ന് തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചുകൊണ്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്ര പറഞ്ഞു. കൊവിഡ് സുരക്ഷ ഉറപ്പാക്കി തെരഞ്ഞെടുപ്പ് നടത്തുക ഏറ്റവും പ്രധാനമാണ്. കൊവിഡ് സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നത് വലിയ വെല്ലുവിളി തന്നെയായിരുന്നു. പക്ഷേ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കിയാകും തെരഞ്ഞെടുപ്പ് നടത്തുക.
18.34 കോടി വോട്ടർമാരാണ് അഞ്ച് സംസ്ഥാനങ്ങളിലുമായി വോട്ടവകാശം വിനിയോഗിക്കുക. എല്ലാ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർമാരോടും പ്രധാന പോളിങ് സ്റ്റേഷനുകൾ സന്ദർശിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഒരു പോളിങ് സ്റ്റേഷനിലെ പരമാവധി വോട്ടർമാർ 1250 മാത്രമായിരിക്കും. എല്ലാ മണ്ഡലങ്ങളിലും ചുരുങ്ങിയത് ഒരു ബൂത്തിലെങ്കിലും വനിതകളായ പോളിങ് ഉദ്യോഗസ്ഥർ മാത്രമുള്ള ഒരു ബൂത്തെങ്കിലുമുണ്ടാകുമെന്നുറപ്പാക്കും. സ്ഥാനാർത്ഥികൾക്ക് ഓൺലൈനായി നാമനിർദേശപത്രിക സമർപ്പിക്കാം. ഇത് പരമാവധി പ്രോത്സാഹിപ്പിക്കുന്നു. എല്ലാ പോളിംഗ് സ്റ്റേഷനുകളും താഴത്തെ നിലയിൽത്തന്നെയാകും എന്നുറപ്പാക്കും.