Listen live radio
മലപ്പുറം: ചാലിയാറിൽ മധ്യവയസ്‌കൻറെ മൃതദ്ദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞതായി പൊലീസ്. മധ്യവയസ്‌ക കൊലപ്പെടുത്തി ചാലിയാറിൽ തള്ളിയ തിരുവനന്തപുരം സ്വദേശിയായ പ്രതിയെ പിടികൂടിയെന്നും നിലമ്പൂർ പൊലീസ് അറിയിച്ചു. വടപുറത്ത് താമസിക്കുന്ന മുബാറക് എന്ന ബാബു (50) വിൻറെ മൃതദേഹമാണ് ഈ മാസം 11ന് രാവിലെ ചാലിയാറിലെ കൂളിക്കടവിൽ പൊങ്ങിയ നിലയിൽ കണ്ടെത്തിയത്. പ്രതി നിലമ്പൂരിൽ ഒളിവിൽ താമസിക്കുന്നതിനിടെയാണ് കൊല നടത്തിയതെന്ന് പൊലീസ് പറയുന്നു.
തിരുവനന്തപുരം വെങ്ങാനൂർ താഴെ വിളക്കേത്ത് മജീഷ് എന്ന ഷിജുവിനെ(36)യാണ് നിലമ്പൂർ ഇൻസ്പെക്ടർ പി വിഷ്ണു അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ജില്ലയിൽ കേസുകളുള്ള പ്രതി നിലമ്പൂരിൽ ഒളിവിൽ താമസിക്കുകയായിരുന്നു. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.
മുബാറകിൻറെ സുഹൃത്താണ് പൊലീസ് അറസ്റ്റ് ചെയ്ത മജീഷ്. നിലമ്പൂരിലും പരിസര പ്രദേശങ്ങളിലും പഴയ സാധനങ്ങൾ ശേഖരിച്ച് വിൽപ്പന നടത്തുന്നയാളാണ് കൊല്ലപ്പെട്ട മുബാറക്. പത്ത് വർഷമായി നിലമ്പൂരിലെ തെരുവുകളിലാണ് ഇയാളുടെ അന്തിയുറക്കം. മരിക്കുന്നതിന് രണ്ട് ദിവസം വരെ ഇയാൾ നിലമ്പൂരിലെ അക്രിക്കടയിൽ പഴയ സാധനങ്ങൾ വിൽപ്പനക്ക് എത്തിച്ചിരുന്നു.
ഈ മാസം 10ന് രാവിലെ ബീവറേജിൽ നിന്ന് മദ്യം വാങ്ങി ബാബുവും മജീഷും ഒരു സ്ത്രീയും ഓട്ടോയിൽ പുഴക്കരയിലെത്തി. മൂവരും പുഴക്കരയിൽ ഇരുന്ന് മദ്യപിച്ചു. ഇതിന് ശേഷം കൂടെയുണ്ടായിരുന്ന സ്ത്രീയെ ചൊല്ലി ഇരുവരും തമ്മിൽ അടിപിടിയുണ്ടായി. ഇതിനിടെ മജീഷ് വടിയെടുത്ത് മുബാറകിനെ തലക്കടിക്കുകയായിരുന്നു. മജീഷ് കൊല്ലപ്പെട്ട് ഭയന്ന മജീഷ് മൃതദേഹം പുഴയിൽ തള്ളി മരണം ഉറപ്പാക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഇതിന് ശേഷം ഇയാൾ ഇവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നെന്നും പൊലീസ് പറയുന്നു.