Listen live radio
ബഫർ സോൺ: ജനങ്ങളുടെ ആശങ്കയകറ്റുക, മുന്നണികളുടെ ഒത്തുകളി അവസാനിപ്പിക്കുക: എ.എ. പി ജില്ലാ യൂത്ത് വിംഗ് ഹോം പ്രൊട്ടസ്റ്റ്
കൽപ്പറ്റ: ബഫർ സോൺ മേഖലയുമായി ബന്ധപ്പെട്ടുള്ള സുപ്രിം കോടതി വിധിയിൽ നിരാശരായ ജില്ലയിലെ ജനങ്ങളുടെ ആശങ്കയകറ്റാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആം ആദ്മി പാർട്ടി ജില്ലാ യൂത്ത് വിംഗ്. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഭരണകൂടം ജില്ലയിലെ ജനങ്ങളെ വിവിധ പരിസ്ഥിതി പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആശങ്കയിലാക്കാൻ തുടങ്ങിയിട്ട്. പശ്ചിമഘട്ട സംരക്ഷണം, കടുവാ സങ്കേതം, രാത്രികാല യാത്രാ നിരോധനം, തുടങ്ങിയവ ചില ഉദാഹരണങ്ങൾ മാത്രമാണ്. പശ്ചിമഘട്ട സംരക്ഷണത്തിനോ ദേശീയ വന്യജീവി സങ്കേതങ്ങളുടെ സംരക്ഷണത്തിനോ ആം ആദ്മി പാർട്ടി എതിരല്ല മറിച്ച് നിലവിൽ വന്യ ജീവി സങ്കേതങ്ങളോട് ചേർന്ന് ജീവിക്കുന്ന കർഷകരെയും സാധാരണക്കാരെയും ആശങ്കയിലാക്കുന്ന ഇത്തരം തീരുമാനങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധിക്കും എന്നാണ് യൂത്ത് വിങ്ങിൻ്റെ നിലപാട്. കാരണം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാർ പകരം അവരെ തെരുവിലിറക്കാൻ വ്യമ്പൽ കൊള്ളുകയാണ്. ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിനും മുൻപ് ഭരിച്ച യു.ഡി.എഫിനും കേന്ദ്ര സർക്കാരിനും ഒരേ നിലപാടാണ്. ബഫർ സോൺ മേഖലയുമായി ബന്ധപ്പെട്ടുള്ള വിഷയം സുപ്രീം കോടതിയുടെ പരിധിയിൽ വന്നിട്ട് നാളേറെയായി , സംസ്ഥാനം മുൻപ് ഭരിച്ചിരുന്നവരും നിലവിലെ സർക്കാരും കാണിച്ച അലംഭാവത്തിൻ്റെ ഫലമാണ് ഇപ്പോൾ ഇങ്ങനെ ഒരു വിധിവരാൻ കാരണമെന്ന് എ.എ.പി യൂത്ത് വിംഗ് ജില്ലാ കോഡിനേറ്റർ സിജു പുൽപ്പള്ളി ആരോപിക്കുന്നു. ബഫർ സോൺ മേഖലയുമായി ബന്ധപ്പെട്ടുള്ള തീരുമാനങ്ങൾ സുപ്രീം കോടതിയുടെ പരിധിയ്ക്ക് വിട്ടതോടെ കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ ഒളിച്ചു കളിക്കുകയാണെന്ന് ജില്ലാ സെക്രട്ടറി സൽമാൻ റിപ്പൺ പറഞ്ഞു. ബഫർ സോണുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയ്ക്കെതിരെ എ.എ.പി ജില്ലാ യൂത്ത് വിംഗ് സംഘടിപ്പിച്ച കണ്ണുമൂടിക്കെട്ടിയുള്ള ഹോം പ്രൊട്ടസ്റ്റിലാണ് ഭാരവാഹികൾ ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഈ പ്രതിഷേധം ഒരു സൂചന മാത്രമാണെന്നും വരും ദിവസങ്ങളിൽ സംസ്ഥാന സർക്കാരിൻ്റെ ഈ വിഷയത്തിൻമേലുള്ള നിലപാടുകൾ വ്യക്തമായതിന് ശേഷം വേണ്ടിവന്നാൽ പ്രതിഷേധവുമായി തെരുവിലേക്കിറങ്ങുമെന്നും പ്രവർത്തകർ പറഞ്ഞു. എ.എ.പി ജില്ലാ യൂത്ത് വിംഗ് കോഡിനേറ്റർ സിജു പുൽപ്പള്ളി, ജില്ലാ സെക്രട്ടറി സൽമാൻ റിപ്പൺ,അമ്പലവയൽ പഞ്ചായത്ത് യൂത്ത് വിംഗ് കോഡിനേറ്റർ നജീദ്, ബഷീർ കമ്പളക്കാട്, ഫ്രാൻസിസ്,ഷിനോജ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.