Listen live radio
കണ്ണൂർ; സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് വിട പറയാൻ ഒരുങ്ങി കേരളം. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലുള്ള മൃതദേഹം ഇന്ന് രാവിലെ 9.30 ന് എയർ ആംബുലൻസിൽ കണ്ണൂരിൽ എത്തിക്കും. ഭാര്യ വിനോദിനിയും മകൻ ബിനോയ് കോടിയേരിയും ഒപ്പമുണ്ടാകും. നാളെ മൂന്നു മണിക്ക് പയ്യാമ്പലത്താണ് സംസ്കാരം.
രാവിലെ 10.30 ന് കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന മൃതദേഹം വിലാപയാത്രയായി വാഹനങ്ങളുടെ അകമ്പടിയോടെ തലശ്ശേരിയിൽ എത്തിക്കും. തലശ്ശേരി ടൗൺ ഹാളിൽ ഇന്ന് രാത്രി വരെ പൊതുദർശനത്തിനുവെക്കും. തുടർന്ന് വീട്ടിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ വീട്ടിലും, 11 മണി മുതൽ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദർശനമുണ്ടാകും.നാളെ മൂന്ന് മണിക്ക് പയ്യാന്പലത്താണ് സംസ്കാരം.
ചെന്നൈ അപ്പോളോ ആശുപത്രിയിൽ ഇന്നലെ രാത്രി 8 മണിക്കായിരുന്നു കോടിയേരി ബാലകൃഷ്ണന്‍റെ അന്ത്യം. അർബുദ ബാധിതനായതിനെ തുടർന്ന് ചികിത്സയിലായിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ,എം.വി. ഗോവിന്ദൻ തുടങ്ങിയവർ ആശുപത്രിയിലെത്തിയിരുന്നു. കേരളത്തിലെയും തമിഴ്നാട്ടിലെയും നിരവധി പാർട്ടി പ്രവർത്തകരാണ് പ്രിയ സഖാവിന് അന്തിമോപചാരം അർപ്പിക്കാൻ ആശുപത്രിക്ക് മുന്നിലേക്ക് ഒഴുകിയെത്തിയത്.