Listen live radio
വേട്ടയാടപ്പെടൽ പുത്തരിയല്ലാത്ത മുഖ്യമന്ത്രി, സംഘടിത ആക്രമണത്തെ നെഞ്ചു വിരിച്ചും ശിരസ്സ് ഉയർത്തി പിടിച്ചും തന്നെയാണ് നേരിടുന്നത്
കേരള രാഷ്ട്രീയത്തില്‍ മാറി മാറി വരുന്ന മുഖ്യമന്ത്രിമാര്‍ക്ക് നിരവധി ഇരട്ടപ്പേരുകള്‍ ജനങ്ങള്‍ തന്നെ ചാര്‍ത്തിക്കൊടുക്കാറുണ്ട്. അതവരുടെ പ്രവര്‍ത്തന ശൈലികൊണ്ടോ, സ്വഭാവ സവിശേഷതകള്‍ കൊണ്ടോ ആവാം. എന്നാല്‍ ഇതുവരെ ഇങ്ങനെ ഹരം കൊള്ളിക്കുന്ന ഒരു പേര്…ഇത് ആദ്യമായാണ്. ‘ഇരട്ടച്ചങ്കന്‍’.
വേട്ടയാടപ്പെടൽ പുത്തരിയല്ലാത്ത മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ തനിക്കെതിരെ നടക്കുന്ന സംഘടിത ആക്രമണത്തെയും നെഞ്ച് വിരിച്ചും ശിരസ്സ് ഉയർത്തി പിടിച്ചും തന്നെയാണ് നേരിടുന്നതെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർകൂറിലോസ്. സ്വർണക്കടത്ത് കേസിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഈ അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്.
വിവാദ സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ട യഥാർത്ഥ രാജ്യദ്രോഹികളെ നിയമത്തിൻ്റെ മുമ്പിൽ കൊണ്ടുവരുന്ന കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടവർ ഗുരുതരമായ രാജ്യദ്രോഹ കുറ്റത്തെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നത് എത്ര ബാലിശമാണ്. തെറ്റ് ചെയ്താൽ ഉന്നതരായാൽ പോലും ആരെയും സംരക്ഷിക്കില്ല എന്ന് വ്യക്തമായി പറയുകയും സംശയനിഴലിൽ ഉള്ളവരെ എല്ലാം പുറത്താക്കുകയും ചെയ്ത ഒരു മുഖ്യമന്ത്രിയെയാണ് നിരന്തരം രാഷ്ട്രീയമായി വേട്ടയാടുന്നത്. അന്വേഷണവും നിയമവും ആ വഴിക്ക് നീങ്ങട്ടെ. നമുക്ക് കോവിഡും വെള്ളപ്പൊക്കവും ഒക്കെ ശ്രദ്ധിച്ച് ജനങ്ങളുടെ രക്ഷയെ കരുതിയുള്ള ചർച്ചകളും പ്രവർത്തനങ്ങളും നടത്താം. ഇടത് സർക്കാരിനെ തകർക്കാൻ ആർക്കും ശ്രമം നടത്താം. പക്ഷേ തെരഞ്ഞെടുത്ത് അധികാരത്തിലേറ്റിയ ജനങ്ങൾ ഒപ്പമുള്ളപ്പോൾ അതൊക്കെ വൃഥാവിലാകുമെന്നും ഗീവർഗീസ് മാർകൂറിലോസ് മുന്നറിയിപ്പ് നൽകി.
കുറിപ്പിന്റെ പൂർണരൂപം
മടിയിൽ കനമില്ലാത്തവർ വഴിയിൽ ആരെയും പേടിക്കില്ല
വേട്ടയാടപ്പെടൽ പുത്തരിയല്ലാത്ത മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ തനിക്കെതിരെ നടക്കുന്ന സംഘടിത ആക്രമണത്തെയും നെഞ്ചു വിരിച്ചും ശിരസ്സ് ഉയർത്തി പിടിച്ചും തന്നെയാണ് നേരിടുന്നത്. വിവാദ സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ട യഥാർത്ഥ രാജ്യദ്രോഹികളെ നിയമത്തിൻ്റെ മുമ്പിൽ കൊണ്ടുവരുന്ന കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടവർ ഗുരുതരമായ രാജ്യദ്രോഹ കുറ്റത്തെ സെൻസേഷനലൈസ് ചെയ്തും രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നത് എത്ര ബാലിശമാണ്. തെറ്റ് ചെയ്താൽ ഉന്നതരായാൽ പോലും ആരെയും സംരക്ഷിക്കില്ല എന്ന് വ്യക്തമായി പറയുകയും സംശയനിഴലിൽ ഉള്ളവരെ എല്ലാം പുറത്താക്കുകയും ചെയ്ത ഒരു മുഖ്യമന്ത്രിയെയാണ് നിരന്തരം രാഷ്ട്രീയമായി വേട്ടയാടുന്നത്. എന്നാൽ കനൽ വഴികളിലൂടെ നടന്നു വന്ന പിണറായി വിജയൻ എത്ര ധീരമായിട്ടാണ് ഇതിനിടയിലും കേരള ജനത തന്നെ ഏൽപ്പിച്ച കർത്തവ്യം , പ്രത്യേകിച്ച് ഒരു ദുരന്ത മുഖത്ത്, നിർവ്വഹിച്ച് മുന്നോട്ട് പോകുന്നത്. ശിവശങ്കറിനെ ഇപ്പാൾ അറസ്റ്റ് ചെയ്യും, പ്രതിയാക്കും ( ഭാവിയിൽ അങ്ങിനെ സംഭവിച്ചാൽ കൂടി അദ്ദേഹത്തെ സംരക്ഷിക്കില്ല എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതാണ് ) എന്നൊക്കെ ” മുറിക്കുന്ന വാർത്തകൾ ” വരുമ്പോഴും നിർഭയം ആത്മവിശ്വാസത്തോടെ ജനങ്ങളെ അഭിമുഖീകരിക്കാൻ ചങ്കുറപ്പുള്ള പിണറായി വിജയനെയാണ് ഈ ദിവസങ്ങളിൽ നാം കണ്ടത്. അതു കൊണ്ട് അന്വേഷണവും നിയമവും ആ വഴികളിൽ നിങ്ങട്ടെ. നമുക്ക് കോവിഡും വെള്ള പൊക്കവും ഒക്കെ ശ്രദ്ധിച്ച് ജനങ്ങളുടെ രക്ഷയെ കരുതിയുള്ള ചർച്ചകളും പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാം. ഒരു ഇടതു സർക്കാരിനെ തകർക്കാൻ ആർക്കും ശ്രമം നടത്താം. പക്ഷേ, തെരഞ്ഞെടുത്ത് അധികാരത്തിലേറ്റിയ ജനങ്ങൾ ഒപ്പമുള്ളപ്പോൾ അതൊക്കെ വൃഥാ ശ്രമങ്ങൾ ആകും, അത്ര തന്നെ.