Listen live radio
ദ്വാരകയിലെ വ്യാപാര സ്ഥാപനത്തിൽ 356 കിലോഗ്രാം റേഷനരി കസ്റ്റഡിയിലെടുത്തു
മാനന്തവാടി: ദ്വാരകയിലെ വ്യാപാര സ്ഥാപനത്തിൽ റേഷനരി സൂക്ഷിച്ചതായി വിവരം ലഭിച്ചതിനേത്തുടർന്ന് നടത്തിയ പരിശോധനയിൽ 356 കിലോഗ്രാം അരി കസ്റ്റഡിയിലെടുത്തു. ജില്ലാ സപ്ലൈ ഓഫീസർക്ക് കിട്ടിയ പരാതി പ്രകാരമാണ് പരിശോധന നടത്തിയത്. മാനന്തവാടി സപ്ലൈ ഓഫീസറുടെ നിർദ്ദേശപ്രകാരം റേഷനിങ് ഇൻസ്പെക്ടർമാരായ വിനോദ്, സീമ എന്നിവയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
8 പാസ്റ്റിക് ചാക്കുകളിലായി സൂക്ഷിച്ച നിലയിലാണ് അരി കണ്ടെത്തിയത്. അരി തൂക്കി മഹസർ തയ്യാറാക്കി അധികൃതർ അരി കണ്ടു കെട്ടിയിട്ടുണ്ട്. പരിസര പ്രദേശത്തെ ഒരു സ്കൂളിൽ നിന്നാണ് അരിയെത്തിച്ച് നൽകിയതെന്നാണ് കടയിലെ ജീവനക്കാർ അധികൃതരെ അറിയിച്ചത്. സ്കൂളുകളിൽ ഉച്ചക്കഞ്ഞി വിതരണത്തിനും കുട്ടികൾക്കുള്ള ദക്ഷ്യക്കിറ്റിനായുമാണ് സപ്ലൈ ഓഫീസ് മുഖേന അരിവിതരണം ചെയ്യുന്നത്.
റേഷൻ കടകളിൽ വിതരണം ചെയ്യുന്നതിനേക്കാൾ ഗ്രേഡ് കൂടിയ അരിയാണ് സ്കൂളുകളിലേക്ക് വിതരണം ചെയ്യുന്നത്. സപ്ലൈ ഓഫീസ് മുഖേന വിതരണം ചെയ്യുന്ന അരിയുടെ ക്വാളിറ്റി അനലൈസ് ചെയ്യുകയും ആരോപണവിധേയമായ സ്കൂളിൽ പരിശോധന നടത്തി അരി നഷ്ടമായിട്ടുണ്ടോ എന്നും പരിശോധിക്കാനാകും. ദ്വാരകയിലെ ഫാമിലി സൂപ്പർ മാർക്കറ്റിൽ നിന്നാണ് അരി പിടികൂടിയത്.